കേരളത്തിൽ വേനൽ മഴ തുടരുമെന്നും ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
തെക്കൻ തമിഴ്നാടിന് മുകളിലും തെക്കൻ ആൻഡമാൻ കടലിന് മുകളിലുമായി നിലനിൽക്കുന്ന ചക്രവാതചുഴിയും അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും വരുന്ന കാറ്റുമാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വേനൽ മഴ ലഭിച്ചിരുന്നു.
കനത്ത വേനൽ മഴയെ തുടർന്ന് കോഴിക്കോട് ചാത്തമംഗലത്ത് വീട്ടമ്മ മിന്നലേറ്റ് മരിച്ചു. ഇടുക്കിയിൽ കനത്ത മഴയിൽ കല്ലും മണ്ണും ദേഹത്ത് വീണ് തമിഴ്നാട് സ്വദേശിയായ അയ്യാവും മരണപ്പെട്ടു. മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു.
ഇടുക്കി നെടുങ്കണ്ടത്തും തിരുവനന്തപുരം വെള്ളറടയിലും ഇടിമിന്നലിൽ വീടുകൾ തകർന്നു. ഇടുക്കിയിൽ പ്രകാശ്ഗ്രാം പാറയിൽ ശശിധരന്റെ വീടും വെള്ളറട, കിളിയൂരിൽ സത്യരാജിന്റെ വീടുമാണ് തകർന്നത്. പാലക്കാട് അമ്പലപ്പാറയിലും ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നതായി റിപ്പോർട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വേനൽമഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Story Highlights: Kerala continues to experience summer rains, with a yellow alert issued for four districts today.