Kerala◾: സംസ്ഥാനത്ത് കാലവർഷം ശക്തമായതിനെ തുടർന്ന് വിവിധ അപകടങ്ങളിൽ ഏഴ് പേർ മരിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അടുത്ത ദിവസങ്ങളിൽ മഴയുടെ ശക്തി കുറയുമെന്ന് അറിയിച്ചിട്ടുണ്ട്. മെയ് 25 മുതൽ തുടങ്ങിയ കനത്ത മഴയിൽ സംസ്ഥാനത്ത് വലിയ നാശനഷ്ട്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത് വൈദ്യുതി വകുപ്പിനാണ്. ഏകദേശം 164 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. കൂടാതെ 3,153 ഹൈടെൻഷൻ പോസ്റ്റുകൾക്കും തകരാർ സംഭവിച്ചു.
വിവിധ ജില്ലകളിലായി ഏഴ് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. കായംകുളം കട്ടച്ചിറയിൽ പാടത്തെ വെള്ളക്കെട്ടിൽ വീണ് 66 വയസ്സുകാരനായ പത്മകുമാർ മരിച്ചു. ആലപ്പുഴ ഹരിപ്പാടിൽ മീൻപിടിത്തത്തിന് പോയ വള്ളിക്കാട് സ്വദേശി സ്റ്റീവ് വള്ളം മറിഞ്ഞ് മരിച്ചു.
എറണാകുളം ചെറായിൽ വ്യാഴാഴ്ച വഞ്ചി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം കാളികാവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ അഞ്ചച്ചവിടി സ്വദേശി അബ്ദുൾ ബാരിയുടെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്.
കണ്ണൂർ പാട്യത്ത് തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം ഇന്ന് കണ്ടെത്തി. പാട്യം മുതിയങ്ങയിലെ നളിനിയാണ് മരിച്ചത്. കോഴിക്കോട് വടകര മാഹി കനാലിൽ മീൻ പിടിക്കുന്നതിനിടെ വീണ് കാണാതായ മുഹമ്മദിന്റെ മൃതദേഹം കണ്ടെത്തി.
പത്തനംതിട്ട തിരുവല്ല നിരണത്ത് തോട്ടിൽ വള്ളം മറിഞ്ഞ് രാജേഷ് എന്ന പ്രദേശവാസി മരിച്ചു. സംസ്ഥാനത്ത് 2000-ത്തോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിൽ മാറ്റിപ്പാർപ്പിച്ചു. നിലവിൽ, കൂടുതൽ ക്യാമ്പുകളും പ്രവർത്തിക്കുന്നത് ആലപ്പുഴ, കോട്ടയം ജില്ലകളിലാണ്.
സംസ്ഥാനത്ത് ഇന്ന് ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ബാക്കിയുള്ള പത്ത് ജില്ലകളിൽ യെല്ലോ അലേർട്ടാണ് നൽകിയിരിക്കുന്നത്. കാലവർഷം തുടങ്ങി ആറ് ദിവസത്തിനുള്ളിൽ സംസ്ഥാനം വലിയ പ്രതിസന്ധിയാണ് നേരിട്ടത്.
വരും ദിവസങ്ങളിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
Story Highlights: Heavy monsoon rains in Kerala lead to seven deaths, with the weather department forecasting a decrease in rainfall in the coming days.