ആലപ്പുഴ ◾: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് പുറപ്പെടുവിച്ച പുതിയ അറിയിപ്പിൽ രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരുമെന്നും ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും പറയുന്നു. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ തയ്യാറാകണമെന്ന് അധികൃതർ അറിയിച്ചു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം കോഴിക്കോട്, മലപ്പുറം, വയനാട്, തൃശ്ശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ മഴക്കെടുതികൾക്കുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണം. പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ഈ അധ്യയന വർഷത്തിൽ ഏറ്റവും കൂടുതൽ പ്രവർത്തി ദിനങ്ങൾ നഷ്ടമായ താലൂക്കാണ് കുട്ടനാട്.
ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം താലൂക്കിലെ എല്ലാ അങ്കണവാടികൾക്കും ട്യൂഷൻ സെൻ്ററുകൾക്കും നാളത്തെ അവധി ബാധകമാണ്. കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ മിക്ക സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. വിദ്യാർത്ഥികൾക്ക് സ്കൂളുകളിലേക്ക് എത്താൻ ബുദ്ധിമുട്ടുണ്ടാകുന്നതിനാലാണ് അവധി നൽകാൻ തീരുമാനിച്ചത്.
കുട്ടനാട് താലൂക്കിൽ നാളെ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. പ്രവേശനോത്സവം നടന്ന ആദ്യ ആഴ്ചയിലും രണ്ടാമത്തെ ആഴ്ചയിലും ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നില്ല. അതേസമയം, മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു.
Story Highlights: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.