കൊച്ചി◾: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകൾ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം എന്നിവയാണ്. പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും നാശനഷ്ട്ടം സംഭവിച്ചു. പലയിടത്തും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വീടിന്റെ മേൽക്കൂര തകർന്ന് റോഡിലേക്ക് വീണത് വൻ ദുരന്തം ഒഴിവാക്കി.
എറണാകുളം കാക്കനാട് സംരക്ഷണഭിത്തി തകർന്ന് വീട് അപകടാവസ്ഥയിലായി. കാക്കനാട് കുഴിക്കാല ജംഗ്ഷനിൽ ഇന്ന് പുലർച്ചെ 4.30 നാണ് അപകടമുണ്ടായത്. ഉഗ്ര ശബ്ദത്തോടെ സംരക്ഷണഭിത്തി തകർന്ന് കാർ പോർച്ച ഉൾപ്പെടെ കെട്ടിടത്തിന് പൊട്ടൽ വീണു.
കാക്കനാട് കുഴിക്കാല സ്വദേശിയായ സാജു ജോസഫിന്റെ വീടാണ് അപകടത്തിലായത്. ശക്തമായ മഴപെയ്താൽ വീട് നിലംപൊത്താവുന്ന സ്ഥിതിയിലാണ് ഇപ്പോളുള്ളത്.
തിരുവനന്തപുരം പെരുമാതുറയിൽ സീന റഷീദിന്റെ വീടിന്റെ മേൽപ്പുര തകർന്ന് റോഡിലേക്ക് വീണു. ശക്തമായ കാറ്റിലാണ് മേൽക്കൂര നിലംപതിച്ചത്. അപകടസമയത്ത് റോഡിലൂടെ വാഹനങ്ങൾ കടന്നുപോകാഞ്ഞത് വലിയ അപകടം ഒഴിവാക്കി.
അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മേൽക്കൂര മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നാളെയും റെഡ് അലർട്ട് തുടരും.
Story Highlights: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു, അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.