സംസ്ഥാനത്ത് ദേശീയപാത തകർന്ന സംഭവത്തിൽ ഹൈക്കോടതി എൻഎച്ച്എഐക്കെതിരെ വിമർശനവുമായി രംഗത്ത്. റോഡ് നിർമ്മാണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കോടതി അതൃപ്തി അറിയിച്ചു. കേളത്തിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകണമെന്നും എൻഎച്ച്എഐയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.
സംസ്ഥാനത്ത് തകർന്ന ദേശീയപാതകൾ ജനങ്ങൾ ക്ഷമയോടെ കാത്തിരുന്ന പാതയാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. മലപ്പുറത്തെ സംഭവത്തിന് ശേഷവും റോഡ് നിർമ്മാണത്തിൽ വിദഗ്ധരെന്ന് ഇപ്പോഴും നിങ്ങൾക്ക് ആത്മവിശ്വാസമുണ്ടോയെന്ന് കോടതി ചോദിച്ചു. കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് ഇടക്കാല റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി എൻഎച്ച്എഐയ്ക്ക് നിർദേശം നൽകി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഈ വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടത്.
തകർന്ന പാതകളിൽ ഘടനാപരമായ മാറ്റം വരുത്തുമെന്നും തെറ്റായ കാര്യങ്ങൾ സംഭവിച്ചുവെന്നും ദേശീയപാതാ അതോറിറ്റി കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥർ സംഭവസ്ഥലങ്ങളിലാണെന്നും മറുപടി നൽകാൻ പത്ത് ദിവസത്തെ സമയം വേണമെന്നും എൻഎച്ച്എഐ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഈ മാസം 16 ന് മലപ്പുറത്ത് ദേശീയപാത തകർന്ന സംഭവം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
കൊച്ചിയിലെ അപകടാവസ്ഥയിലായ റോഡുകളുടെ കാര്യത്തിലും ഹൈക്കോടതി വിമർശനം ഉന്നയിച്ചു. കാനയിൽ ഒരാൾ വീണുകഴിഞ്ഞാൽ 10 ലക്ഷം രൂപ എടുത്തു കൊടുക്കുന്നതിൽ അർത്ഥമില്ലെന്നും അപകടം ഉണ്ടാകാതിരിക്കാനാണ് നടപടി എടുക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. എം.ജി റോഡിലെ നടപ്പാത തകർന്നു കിടക്കുന്നതിലും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശനം ഉന്നയിച്ചു.
സംഭവിച്ച കാര്യങ്ങളിൽ കേരളത്തിന് സന്തോഷമില്ലെന്ന് ഹൈക്കോടതി തുറന്നടിച്ചു. തെറ്റായ രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതാണ് റോഡുകൾ തകരാൻ കാരണമെന്നും വിമർശനമുണ്ട്.
ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചുവെന്ന് കോടതി വിലയിരുത്തി. അറ്റകുറ്റപ്പണികൾ നടത്താതെ റോഡുകൾ ഇങ്ങനെ തകരാൻ ഇടയായാൽ എങ്ങനെയാണ് യാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുകയെന്നും കോടതി ചോദിച്ചു. റോഡുകളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
Story Highlights : High Court criticizes National Highway Authority