സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ധനവിനിയോഗത്തിൽ കൂടുതൽ അച്ചടക്കം കൊണ്ടുവരാനും സാമ്പത്തിക പ്രതിസന്ധി മറികടക്കാനുമായി ധനവകുപ്പ് കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഔദ്യോഗിക വാഹനങ്ങളുടെ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തുക, ജീവനക്കാരെ പുനർവിന്യസിക്കുക, കാലഹരണപ്പെട്ട പദ്ധതികൾ അവസാനിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ചെലവുകൾ ബജറ്റ് വിഹിതത്തിൽ കവിയരുതെന്നും ധനവകുപ്പ് അറിയിച്ചു.
ഇ-ഓഫീസ് സംവിധാനം നിലവിൽ വന്ന സ്ഥാപനങ്ങളിൽ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിലേക്കുള്ള പുതിയ നിയമനങ്ങൾ നിർത്തലാക്കാനും ധനവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഈ തസ്തികകളിൽ കരാർ നിയമനം നടത്താമെന്നും ഉത്തരവിൽ പറയുന്നു. ഓരോ സ്ഥാപനത്തിനും അനുവദിച്ചിട്ടുള്ള വാഹനങ്ങൾ ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം.
വാഹനങ്ങളുടെ ദുരുപയോഗത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ധനവകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വാഹനങ്ങളുടെ അഭാവം മൂലം ജോലിയില്ലാതെ ഇരിക്കുന്ന ഡ്രൈവർമാരെ മറ്റ് വകുപ്പുകളിലേക്ക് പുനർവിന്യസിക്കാനും നിർദേശമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും കാലഹരണപ്പെട്ട പദ്ധതികൾ അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഓൺലൈൻ പേയ്മെന്റ് സംവിധാനം സാധാരണമായ സാഹചര്യത്തിൽ കെഎസ്ഇബിയിലെ ഓഫ്ലൈൻ ബിൽ കൗണ്ടറുകൾ അടച്ചുപൂട്ടണമെന്നും ധനവകുപ്പ് നിർദേശിച്ചു. ഈ കൗണ്ടറുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അവരുടെ മാതൃവകുപ്പുകളിലേക്ക് തിരിച്ചയക്കാനാണ് നിർദേശം. ഇതോടെ, നിലവിൽ വിവിധ ഓഫീസുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരുടെ ജോലി നഷ്ടമാകാൻ സാധ്യതയുണ്ട്.
Story Highlights: The Kerala Finance Department has issued stringent directives to government departments and institutions to enhance fiscal discipline and address the ongoing financial crisis.