**ചെന്നൈ◾:** കരൂർ ദുരന്തത്തിൽ തമിഴക വെട്രிக் കഴകം (ടി വി കെ) നേതാക്കൾക്ക് തിരിച്ചടി. ടി വി കെ സംസ്ഥാന ഭാരവാഹികളായ ബുസി ആനന്ദിന്റെയും നിർമൽ കുമാറിൻ്റെയും മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ദുരന്തത്തിൽ നേതാക്കൾ ഒളിച്ചോടിയ സംഭവം ഉൾപ്പെടെ വിജയ്ക്കും പൊലീസിനുമെതിരെ കോടതി അതിരൂക്ഷമായ വിമർശനം ഉന്നയിച്ചു.
സംഭവത്തിൽ ഖേദം പ്രകടിപ്പിക്കാൻ പോലും തയ്യാറാകാതിരുന്ന നേതാവിൻ്റെ മനോനില ശരിയല്ലെന്നും, പാർട്ടി പ്രവർത്തകർ പോലും അപകടസ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു എന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണ് കേസ് അന്വേഷണത്തിന് നോർത്ത് സോൺ ഐജി അസ്റ ഗാർഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിക്കാൻ കോടതി ഉത്തരവിട്ടത്. ദേശീയ സംസ്ഥാന പാതകളിൽ പാർട്ടി റാലികളും മറ്റ് പരിപാടികളും നടത്തുന്നതിന് ഹൈക്കോടതി മധുരൈ ബെഞ്ച് നിരോധനം ഏർപ്പെടുത്തി.
സ്വന്തം പാർട്ടിയുടെ പരിപാടിക്കെത്തിയ സ്ത്രീകളും കുട്ടികളുമടക്കം മരിച്ചുവീണപ്പോൾ നേതാവ് സ്ഥലത്ത് നിന്ന് മുങ്ങിയത് അംഗീകരിക്കാനാവത്തതാണ്. ഇതെന്ത് തരത്തിലുള്ള നേതാവാണ് എന്നും ഇതെന്ത് പാർട്ടിയാണ് എന്നും കോടതി ചോദിച്ചു. കരൂർ അപകടത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ കേസെടുക്കണമെന്ന ഹർജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി പ്രിൻസിപ്പൽ ബെഞ്ചാണ് രൂക്ഷ വിമർശനം നടത്തിയത്.
സംസ്ഥാന സർക്കാരിനെയും കോടതി വിമർശിച്ചു. സർക്കാരിന് വിജയ്യോട് എന്തെങ്കിലും വിധേയത്വമുണ്ടോയെന്ന് കോടതി ചോദിച്ചു. പൊലീസിൻ്റെ നിഷ്ക്രിയത്വം അത്ഭുതപ്പെടുത്തുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികൾ കോടതി തള്ളി. ടിവികെയുടെ ഹർജി ഇന്ന് കോടതി പരിഗണിച്ചില്ല.
അതേസമയം, ടി വി കെ സംസ്ഥാന ഭാരവാഹികളായ ബുസി ആനന്ദിന്റെയും നിർമൽ കുമാറിൻ്റെയും മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയത് ടി വി കെക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. വിജയ്ക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് കോടതി ഉന്നയിച്ചത്.
“Story Highlights : Madras High Court rejects anticipatory bail plea of TVK \state office bearers”
Story Highlights: മദ്രാസ് ഹൈക്കോടതി ടിവികെ സംസ്ഥാന ഭാരവാഹികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി.