സംസ്ഥാനത്തെ കാരുണ്യ സുരക്ഷാ പദ്ധതിക്കും കാരുണ്യ ബെനവലന്റ് ഫണ്ടിനുമായി 124.63 കോടി രൂപ അനുവദിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഈ തുക സൗജന്യ ചികിത്സ നൽകിയ ആശുപത്രികൾക്ക് വിതരണം ചെയ്യും. കഴിഞ്ഞ 3 വർഷവും രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയതിനുള്ള ആരോഗ്യ മന്ഥൻ പുരസ്കാരം കേരളത്തിനാണ് ലഭിച്ചത്.
കാരുണ്യ സുരക്ഷാ പദ്ധതിക്കായി 75.66 കോടി രൂപയും, കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിക്കായി 49.3 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ലോട്ടറി വകുപ്പ് മുഖേനയാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വഴി നടപ്പിലാക്കുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിക്കായി തുക അനുവദിച്ചത്. ഈ തുക പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ആശുപത്രികൾക്ക് നൽകുമെന്നും മന്ത്രി അറിയിച്ചു.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ (കാസ്പ്) നടത്തിപ്പ് ചുമതലയുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വഴിയാണ് ഈ തുക സൗജന്യ ചികിത്സ നൽകിയ ആശുപത്രികൾക്ക് വിതരണം ചെയ്യുന്നത്. ആരോഗ്യ വകുപ്പിന് കീഴിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വഴിയാണ് കാസ്പ് പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ 43.07 ലക്ഷം കുടുംബങ്ങൾ കാസ്പിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ 5 വർഷം കൊണ്ട് 25.17 ലക്ഷം പേർക്ക് ആകെ 7708 കോടി രൂപയുടെ സൗജന്യ ചികിത്സ നൽകി. കാസ്പ് വഴി 24.06 ലക്ഷം പേർക്ക് 7163 കോടി രൂപയുടെ സൗജന്യ ചികിത്സയും, കാരുണ്യ ബെനവലന്റ് ഫണ്ട് വഴി 64075 പേർക്ക് 544 കോടി രൂപയുടെ സൗജന്യ ചികിത്സയും നൽകി. നിലവിൽ ഉണ്ടായിരുന്ന ആർഎസ്ബിവൈ, ചിസ്, ചിസ് പ്ലസ് എന്നീ പദ്ധതികൾ സംയോജിപ്പിച്ചാണ് കാസ്പ് രൂപീകരിച്ചത്.
ഒരു കുടുംബത്തിന് ഒരു വർഷം പരമാവധി 5 ലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യം കാസ്പ് വഴി ലഭിക്കും. പൊതു സ്വകാര്യ മേഖലകളിൽ നിന്നും എംപാനൽ ചെയ്യപ്പെട്ടിട്ടുള്ള 591 ആശുപത്രികൾ വഴി സംസ്ഥാനത്ത് പദ്ധതി സേവനങ്ങൾ ലഭ്യമാക്കി വരുന്നു. പദ്ധതിയുടെ ആരോഗ്യ ആനുകൂല്യ പാക്കേജ് പ്രകാരം ഗുണഭോക്താക്കൾക്ക് ചികിത്സാ സേവനങ്ങളാണ് ലഭ്യമാക്കുന്നതെന്നും മന്ത്രി അറിയിച്ചു.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കൾ അല്ലാത്തതും 3 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് ഒറ്റ തവണത്തേക്ക് 2 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണ് കാരുണ്യ ബെനവലന്റ് ഫണ്ട്. വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് 3 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
story_highlight:ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു, സംസ്ഥാനത്തെ കാരുണ്യ സുരക്ഷാ പദ്ധതിക്കും കാരുണ്യ ബെനവലന്റ് ഫണ്ടിനുമായി 124.63 കോടി രൂപ അനുവദിച്ചു .