കത്വ (ജമ്മു കശ്മീർ)◾: ജമ്മു കശ്മീരിൽ കിഷ്ത്വാറിന് പിന്നാലെ കത്വയിലും മേഘവിസ്ഫോടനമുണ്ടായി. മിന്നൽ പ്രളയത്തിൽ ഏഴ് പേർ മരണമടഞ്ഞു. കിഷ്ത്വാറിൽ കാണാതായ നൂറുകണക്കിന് ആളുകൾക്കായി നാലാം ദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്.
ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആർഎഫ്) സംയുക്തമായി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീർ ലഫ്റ്റനൻഡ് ഗവർണറുമായി സ്ഥിതിഗതികൾ വിലയിരുത്തി. ദേശീയ പാതകൾക്കും റെയിൽ പാളങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സൈന്യത്തിന്റെ നേതൃത്വത്തിലാണ് കിഷ്ത്വാറിലെ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം മുന്നോട്ട് പോകുന്നത്.
നാലാം ദിവസമായ ഇന്ന്, ദുരന്തഭൂമിയിൽ അടിഞ്ഞുകൂടിയ വലിയ പാറകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊട്ടിച്ചെടുക്കാൻ ശ്രമം നടത്തും. കൂടാതെ, ഡ്രോണുകളും പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെയും ഉപയോഗിച്ചുള്ള തിരച്ചിൽ ഊർജ്ജിതമായി നടക്കുന്നുണ്ട്.
ഹിമാചൽ പ്രദേശിലെ മാണ്ഡിയിലും മിന്നൽ പ്രളയം നാശനഷ്ടം വരുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത രണ്ട് ദിവസത്തേക്ക് ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി.
മാണ്ഡി ജില്ലയിലെ പനാർസ, തക്കോലി, നാഗ്വെയിൻ എന്നിവിടങ്ങളിലാണ് മിന്നൽ പ്രളയം കാര്യമായ നാശനഷ്ടം ഉണ്ടാക്കിയത്. മണ്ണിടിച്ചിലിനെ തുടർന്ന് ഛണ്ഡീഗഡ്-മണാലി ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
അതേസമയം, കത്വായിലും കിഷ്ത്വാറിലുമുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
Story Highlights : Flash floods again hit Jammu and Kashmir