തിരുവനന്തപുരം◾: സംസ്ഥാനത്തെ ഐടിഐകളിൽ പഠനം പൂർത്തിയാക്കിയവർക്കും, മുൻവർഷങ്ങളിൽ പഠനം പൂർത്തിയാക്കി തൊഴിലില്ലാതെ തുടരുന്നവർക്കും ഒരു ലക്ഷത്തോളം തൊഴിലവസരങ്ങൾ നൽകുന്ന ബൃഹത് കർമ്മപരിപാടിക്ക് രൂപം നൽകിയതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. തൊഴിൽ വകുപ്പും വിജ്ഞാനകേരളം (കെ-ഡിസ്ക്) പരിപാടിയും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതിയിലൂടെ ഐടിഐ യോഗ്യതയുള്ളവർക്ക് വലിയ തൊഴിൽ സാധ്യതകളാണ് ഒരുങ്ങുന്നത്.
ഈ പദ്ധതി പ്രധാനമായും രണ്ടു രീതിയിലാണ് നടപ്പിലാക്കുന്നത്. ആദ്യത്തേത്, അനുയോജ്യമായ തൊഴിലവസരങ്ങൾ കണ്ടെത്തി, ആവശ്യമായ നൈപുണി പരിശീലനം നൽകി തൊഴിൽ മേളകളിലൂടെ നിയമനം നൽകുന്ന രീതിയാണ്. രണ്ടാമത്തേത് ‘റിക്രൂട്ട്, ട്രെയിൻ & ഡിപ്ലോയ്’ (ആർ.റ്റി.ഡി) എന്ന നൂതന മാതൃകയാണ്. ഈ രീതിയിൽ കമ്പനികൾ ഉദ്യോഗാർത്ഥികളെ ആദ്യം തിരഞ്ഞെടുക്കുകയും തുടർന്ന് ആറുമാസം വരെ ഐടിഐകളിലോ മറ്റ് തൊഴിൽ പരിശീലന കേന്ദ്രങ്ങളിലോ പരിശീലനം നൽകി സ്ഥിരപ്പെടുത്തുകയും ചെയ്യും.
വിജ്ഞാനകേരളം പരിപാടിയുടെ ഭാഗമായി ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ളവർക്കായി ഏകദേശം 75,000-ത്തോളം തൊഴിലവസരങ്ങൾ കെ-ഡിസ്കിന്റെ നേതൃത്വത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ തൊഴിലുകൾക്കെല്ലാം പ്രതിമാസം 15,000 രൂപയ്ക്ക് മുകളിൽ ശമ്പളം ലഭിക്കും. ഐടിഐകൾക്ക് വിവിധ കമ്പനികളുമായുള്ള ദീർഘകാല റിക്രൂട്ട്മെന്റ് ബന്ധങ്ങൾ വഴിയുള്ള അവസരങ്ങൾ കൂടി പരിഗണിക്കുമ്പോൾ ആകെ തൊഴിലവസരങ്ങൾ ഒരു ലക്ഷം കവിയും.
വിദ്യാർത്ഥികളുടെ താല്പര്യങ്ങൾ പരിഗണിച്ച് അവർക്ക് ആവശ്യമുള്ള തൊഴിലുകൾ തിരഞ്ഞെടുക്കാൻ അവസരമുണ്ടാകും. ഓരോ തൊഴിലിനും ആവശ്യമായ പ്രത്യേക നൈപുണി പരിശീലന പരിപാടികൾക്ക് ഐടിഐകളിലെ അധ്യാപകരുടെ അഭിപ്രായം കൂടി പരിഗണിച്ച് കെ-ഡിസ്ക് രൂപം നൽകും. നിലവിൽ മികച്ച പ്ലേസ്മെന്റ് നടത്തുന്ന സ്ഥാപനങ്ങൾക്ക് അവരുടെ രീതി തുടരുന്നതിന് തടസ്സങ്ങളുണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്.
തൊഴിലന്വേഷകരായ പൂർവവിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലനം നൽകുന്നതാണ്. ഇതിന്റെ ഭാഗമായി 2025 നവംബർ 1 മുതൽ 7 വരെ അവർ പഠിച്ച ഐടിഐകളിൽ രജിസ്ട്രേഷനുള്ള സൗകര്യങ്ങൾ ഉണ്ടാകും. ഇതിനായി എല്ലാ ഐടിഐകളിലും പ്രത്യേക കിയോസ്കുകൾ സ്ഥാപിക്കുന്നതാണ്. നവംബർ 7 മുതൽ 15 വരെ ഈ വിദ്യാർത്ഥികൾക്കായി കരിയർ കൗൺസിലിംഗും സ്കിൽ അസസ്മെന്റും നടത്തും.
ജില്ലാതല മാപ്പിംഗ് നടത്തി ക്ലസ്റ്ററുകൾ രൂപീകരിച്ച് തിരഞ്ഞെടുക്കപ്പെട്ട നോഡൽ കേന്ദ്രങ്ങളിൽ നവംബർ 20 മുതൽ 20-30 പേരടങ്ങുന്ന ബാച്ചുകളായി നൈപുണി പരിശീലനം ആരംഭിക്കും. ഡിസംബർ പകുതിയോടെ പൂർവവിദ്യാർത്ഥികൾക്കായി പ്രത്യേക തൊഴിൽമേളകളും സംഘടിപ്പിക്കുന്നതാണ്. സർക്കാർ ഐടിഐകൾക്ക് പുറമെ സ്വകാര്യ മേഖലയിലെ ഐ.ടി.സി-കളിലെ വിദ്യാർത്ഥികളെയും പൂർവവിദ്യാർത്ഥികളെയും ഈ പദ്ധതിയിൽ പങ്കുചേർക്കും.
ഈ പദ്ധതിയിൽ പഠനം കഴിഞ്ഞ് തൊഴിൽരഹിതരായിരിക്കുന്ന വീട്ടമ്മമാർക്കും അവസരമുണ്ട്. വീടിനടുത്ത് തൊഴിലെടുക്കാൻ താല്പര്യമുള്ളവരെ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സിഡിഎസുകളിൽ ആരംഭിക്കുന്ന മൾട്ടി ടാസ്ക് സ്കിൽ ടീമുകളുടെ ഭാഗമാക്കി തൊഴിൽ നൽകുന്നതാണ്. നൈപുണി പരിശീലന പരിപാടികളിൽ മെന്റർമാരായി പ്രവർത്തിക്കാൻ താല്പര്യമുള്ള വിദഗ്ദ്ധരെ ക്ഷണിക്കുന്നു.
ഈ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ സുഫിയാൻ അഹമ്മദ് ചെയർമാനും ജോയിന്റ് ഡയറക്ടർ ഷമ്മി ബേക്കർ കൺവീനറും അക്കാദമിക് കോർഡിനേറ്റർ, (ടെക്നിക്കൽ), വിജ്ഞാന കേരളം സുമേഷ് ദിവാകരൻ ജോയിന്റ് കൺവീനറുമായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. ഐടിഐകൾ, എഞ്ചിനീയറിംഗ് കോളേജുകൾ, പോളിടെക്നിക്കുകൾ എന്നിവിടങ്ങളിൽ നിന്ന് വിരമിച്ച ഇൻസ്ട്രക്ടർമാർക്ക് മെന്റർമാരായി പ്രവർത്തിക്കാവുന്നതാണ്. താല്പര്യമുള്ളവർക്ക് അടുത്തുള്ള ഐടിഐകളിലോ വിജ്ഞാനകേരളം വെബ്സൈറ്റിലോ രജിസ്റ്റർ ചെയ്യാവുന്നതാണ്.
Story Highlights: ITI വിദ്യാർത്ഥികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കുമായി ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി സർക്കാർ.



















