യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ് ആപ്പിളിന് കനത്ത ഭീഷണിയായിരിക്കുകയാണ്. അമേരിക്കയിൽ വിൽക്കുന്ന ഐഫോണുകൾ യുഎസിൽ തന്നെ നിർമ്മിക്കണമെന്നും അല്ലെങ്കിൽ 25 ശതമാനം വരെ താരിഫ് നൽകേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ട്രംപിന്റെ ഈ പ്രസ്താവന ആഗോള വിപണിയിൽ ചർച്ചയായിരിക്കുകയാണ്.
അമേരിക്കയിൽ വിൽക്കുന്ന ഐഫോണുകൾ ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ അല്ല, അമേരിക്കയിൽ തന്നെ നിർമ്മിക്കണമെന്ന് താൻ ടിം കുക്കിനെ നേരത്തെ അറിയിച്ചിരുന്നുവെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അങ്ങനെയല്ലാത്ത പക്ഷം ആപ്പിൾ യുഎസിനു 25% താരിഫ് നൽകേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്ച ആപ്പിൾ സിഇഒയോട് ഇന്ത്യയിൽ പ്ലാന്റുകൾ നിർമ്മിക്കരുതെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ട്രംപിന്റെ ഭരണകൂടത്തിന്റെ താരിഫ് നീക്കത്തെ നേരിടാൻ ഐഫോൺ നിർമ്മാതാക്കൾ ഇന്ത്യയിലെ ഉൽപ്പാദനം വിപുലീകരിക്കാനും ചൈനയിൽ നിന്ന് ഉൽപ്പാദനം മാറ്റാനും പദ്ധതിയിടുന്ന സമയത്താണ് ട്രംപിന്റെ ഈ പ്രസ്താവന വരുന്നത് എന്നത് ശ്രദ്ധേയമാണ്. ഉയർന്ന താരിഫുകൾ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഐഫോണുകൾ ഇന്ത്യയിൽ നിർമിക്കരുതെന്ന് ആവശ്യപ്പെട്ടത്. ഇന്ത്യയ്ക്ക് സ്വന്തമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നും ട്രംപ് പറഞ്ഞിരുന്നു.
ഐഫോണുകളുടെ പ്രധാന ഉത്പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റാനുള്ള ആപ്പിളിന്റെ നീക്കത്തിനിടെയാണ് ട്രംപിന്റെ ഈ പരാമർശം. ഇത് ആഗോള വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ട്ടിക്കാൻ സാധ്യതയുണ്ട്.
ആപ്പിളിന് നിലവിൽ ഇന്ത്യയിൽ മൂന്ന് പ്ലാന്റുകളുണ്ട്. അതിൽ രണ്ട് എണ്ണം തമിഴ്നാട്ടിലും ഒന്ന് കർണാടകയിലുമാണ് സ്ഥിതി ചെയ്യുന്നത്. ഈ പ്ലാന്റുകളിൽ ഒന്ന് ഫോക്സ്കോണും മറ്റൊന്ന് ടാറ്റ ഗ്രൂപ്പുമാണ് നടത്തുന്നത്.
രണ്ട് ആപ്പിൾ പ്ലാന്റുകൾ കൂടി നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഈ സാഹചര്യത്തിൽ ട്രംപിന്റെ പുതിയ പ്രസ്താവന ആപ്പിളിന് വലിയ തിരിച്ചടിയാകുമോ എന്ന് ഉറ്റുനോക്കുകയാണ് ടെക് ലോകം.
Story Highlights: Donald Trump warns Apple to pay 25% tariff for iPhones made outside US.