മ്യാൻമറിൽ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ദുരിതബാധിത പ്രദേശങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് രണ്ട് വിമാനങ്ങൾ കൂടി അവശ്യവസ്തുക്കളുമായി മ്യാൻമറിലെത്തി. ഓപ്പറേഷൻ ബ്രഹ്മ എന്ന പേരിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സി 17 വിമാനത്തിൽ 60 ടൺ അവശ്യവസ്തുക്കളാണ് എത്തിച്ചത്. 118 അംഗ മെഡിക്കൽ സംഘവും ദുരന്തമേഖലയിലെത്തിയിട്ടുണ്ട്.
മ്യാൻമറിലും ബാങ്കോക്കിലുമായി 1644 പേരാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. തകർന്നടിഞ്ഞ പല പ്രദേശങ്ങളിലേക്കും രക്ഷാപ്രവർത്തകർക്ക് ഇതുവരെ എത്തിച്ചേരാൻ സാധിച്ചിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
കനത്ത നാശനഷ്ടങ്ങൾക്ക് പിന്നാലെ മ്യാൻമർ സൈനിക മേധാവി അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചു. മ്യാൻമറിൽ മാത്രം 144 പേർ മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. മാൻഡലെ പോലുള്ള പ്രധാന നഗരങ്ങൾ പൂർണമായും തകർന്നടിഞ്ഞു. പട്ടാള ഭരണമുള്ള മ്യാൻമറിൽ ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. മ്യാൻമറിന്റെ തലസ്ഥാനമായ നായ്പിഡോ ഉൾപ്പെടെ ആറു പ്രവിശ്യകളിൽ പട്ടാള ഭരണകൂടം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കോക്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
അമേരിക്കയും ലോകാരോഗ്യ സംഘടനയും മ്യാൻമറിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12.50നാണ് ഭൂചലനം ഉണ്ടായത്. ചൈന, ഇന്ത്യ എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. എന്നാൽ, ഈ രാജ്യങ്ങളിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
Story Highlights: India sends two more flights with essential supplies to Myanmar following a devastating earthquake.