ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് ക്രമത്തിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ടെന്ന് സൂചന. ടി20 ലോകകപ്പ് ലക്ഷ്യമിട്ട് ടീമിനെ സജ്ജമാക്കുന്നതിന്റെ ഭാഗമായി, ബാറ്റിംഗ് ലൈനപ്പിൽ പുതിയ പരീക്ഷണങ്ങൾ നടത്താനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം. ഓപ്പണർമാരായ ശുഭ്മാൻ ഗില്ലിന്റെയും അഭിഷേക് ശർമ്മയുടെയും സ്ഥാനങ്ങളിൽ മാറ്റമുണ്ടാകില്ല. എന്നാൽ മറ്റ് സ്ഥാനങ്ങളിൽ കളിക്കാരെ മാറ്റി പരീക്ഷിച്ചേക്കും.
അടുത്ത ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. ഓപ്പണർമാരായ ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ എന്നിവരെ നിലനിർത്തി മറ്റ് ബാറ്റിംഗ് സ്ഥാനങ്ങളിൽ മാറ്റങ്ങൾ വരുത്താനാണ് ടീം ലക്ഷ്യമിടുന്നത് എന്ന് ബാറ്റിംഗ് കോച്ച് സിതാൻഷു കോട്ടക് വ്യക്തമാക്കി. ടീമിന്റെ ബാറ്റിംഗ് ഓർഡർ സാഹചര്യങ്ങൾക്കനുരിച്ച് മാറാനുള്ള സാധ്യതകളുണ്ട്. അതിനാൽ കളിക്കാർ ഏത് പൊസിഷനിലും കളിക്കാൻ തയ്യാറായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഞ്ജു സാംസണിന്റെ ബാറ്റിംഗ് പൊസിഷനിൽ വരുന്ന മാറ്റം ഇതിന് ഉദാഹരണമാണ്. കഴിഞ്ഞ ഒരു വർഷമായി ഓപ്പണറായി തിളങ്ങിയ സഞ്ജു സാംസൺ, ശുഭ്മാൻ ഗിൽ തിരിച്ചെത്തിയതോടെ മധ്യനിരയിൽ കളിക്കേണ്ടി വരും. സഞ്ജുവിനെ അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ കളിപ്പിക്കാനാണ് സാധ്യത.
സഞ്ജുവിനെ ഏത് പൊസിഷനിലും കളിപ്പിക്കാൻ സാധിക്കുമെന്നും ടീമിന്റെയും ക്യാപ്റ്റന്റെയും കോച്ചിന്റെയും ആവശ്യാനുസരണം തീരുമാനമെടുക്കുമെന്നും സിതാൻഷു കോട്ടക് വ്യക്തമാക്കി. “സഞ്ജു അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ അധികം ബാറ്റ് ചെയ്തിട്ടില്ല, എന്നാൽ അദ്ദേഹത്തിന് അതിന് കഴിയില്ലെന്ന് ഇതിനർത്ഥമില്ല. ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാൻ കഴിവുള്ള മികച്ച കളിക്കാരനാണ് സഞ്ജു. ടീമിന്റെയും ക്യാപ്റ്റന്റെയും ഹെഡ് കോച്ചിന്റെയും ആവശ്യകത അനുസരിച്ച് ഞങ്ങൾ തീരുമാനമെടുക്കും. ഏത് നമ്പറിൽ ബാറ്റ് ചെയ്യാനും അദ്ദേഹം സന്തുഷ്ടനാണ്,” കോട്ടക് കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിൽ ഇടംകൈയ്യൻ ബാറ്റ്സ്മാൻമാരുടെയും, വലംകൈയ്യൻ ബാറ്റ്സ്മാൻമാരുടെയും ഒരു സന്തുലിതാവസ്ഥയുണ്ട്. സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ എന്നിവർ വലംകയ്യൻ ബാറ്റ്സ്മാൻമാരാണെങ്കിൽ, അഭിഷേക് ശർമ്മ, തിലക് വർമ്മ, ശിവം ദുബെ, അക്സർ പട്ടേൽ എന്നിവർ ഇടംകൈയ്യൻ ബാറ്റ്സ്മാൻമാരാണ്. ഇത് ടീമിന് കൂടുതൽ പ്രയോജനം ചെയ്യും.
കൂടാതെ ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ എന്നിവരെ സാഹചര്യങ്ങൾക്കനുരിച്ച് “ഫ്ലോട്ടർമാരായി” ഉപയോഗിക്കാനും ടീം പദ്ധതിയിടുന്നു. ടി20 മത്സരങ്ങളിൽ സാഹചര്യങ്ങൾക്കനുരിച്ച് കളിക്കാനാവുന്ന കളിക്കാർ ടീമിന് മുതൽക്കൂട്ടാകും. “ഞങ്ങളുടെ ബാറ്റിംഗ് നിര പരിശോധിച്ചാൽ, എല്ലാവർക്കും ഏത് സ്ഥാനത്തും ഇറങ്ങി മത്സരം ഫിനിഷ് ചെയ്യാൻ കഴിവുണ്ട്. ഞങ്ങൾക്ക് നാലോ അഞ്ചോ ആക്രമണകാരികളായ കളിക്കാരുണ്ട്. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ എല്ലാവരും തയ്യാറാണ്. അതിനാൽ ബാറ്റിംഗ് ഓർഡർ സ്ഥിരമല്ല. ഓരോരുത്തർക്കും അവരുടെ റോൾ വ്യക്തമായി അറിയാം. സാഹചര്യത്തിനനുസരിച്ച് അവർ തയ്യാറായിരിക്കും,” എന്നും കോട്ടക് വ്യക്തമാക്കി.
ഇടംകൈ-വലംകൈ കോമ്പിനേഷൻ നിലനിർത്തുന്നത് എതിർ ടീമിന്റെ ബൗളർമാരെയും ഫീൽഡിംഗ് ക്യാപ്റ്റൻമാരെയും സമ്മർദ്ദത്തിലാക്കാൻ സഹായിക്കും. ഇത് എതിരാളികളെ പ്രതിരോധത്തിലാക്കാൻ സഹായിക്കുമെന്നും ടീം മാനേജ്മെന്റ് വിലയിരുത്തുന്നു. അതിനാൽ ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ നിർണ്ണായക മാറ്റങ്ങൾ പ്രതീക്ഷിക്കാം.
Story Highlights: Ahead of the T20 World Cup, the Indian team is likely to experiment with its batting order in the Asia Cup, with Sanju Samson’s role being redefined.