ഇടുക്കി◾: മഴ ശക്തമായതിനെ തുടർന്ന് ഇടുക്കിയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജില്ലയിൽ ഇന്ന്, നാളെ ദിവസങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണി എന്നിവ കണക്കിലെടുത്ത് ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറി താമസിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്.
ജില്ലാ ഭരണകൂടം തഹസിൽദാർമാർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. പുഴകളിലെയും നദികളിലെയും ജലനിരപ്പ് ഉയർന്നതിനാൽ ജലാശയങ്ങളിൽ കുളിക്കുന്നതും മറ്റ് പ്രവർത്തികളിൽ ഏർപ്പെടുന്നതും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പുള്ള സമയങ്ങളിൽ കടലിൽ പോകരുതെന്നും അറിയിപ്പുണ്ട്.
പൊന്മുടി ഡാമിന്റെ മൂന്ന് ഷട്ടറുകൾ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഉയർത്തിയിട്ടുണ്ട്. പലയിടങ്ങളിലും മരം ഒടിഞ്ഞുവീണും മണ്ണിടിഞ്ഞും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും അടിയന്തിര ഘട്ടങ്ങളിൽ പ്രവർത്തിക്കാനായി കാര്യനിർവ്വഹണ കേന്ദ്രങ്ങളും താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളും സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ‘കവചം’ മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകളിലൂടെയുള്ള സന്ദേശവും സൈറൺ ഹൂട്ടിങ്ങും നൽകുന്നുണ്ട്.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒൻപത് ടീമുകളെ മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. നിലവിൽ ഇടുക്കി, മലപ്പുറം, കാസർകോഡ്, തൃശൂർ ജില്ലകളിൽ ഓരോ ടീമിനെ വീതം വിന്യസിച്ചിട്ടുണ്ട്. ജൂൺ ഒന്നാം തീയതിയോടെ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ ടീമുകളെ വിന്യസിക്കും.
അതിതീവ്ര മഴ അപകടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് കാണാൻ സാധിക്കുന്നത്. ഇത് മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും കാരണമായേക്കാം. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുണ്ട്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും, അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവിൽ 59 ക്യാമ്പുകളിലായി 1296 ആളുകളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
രാത്രികാലങ്ങളിൽ മരം വീണും മറ്റും വൈദ്യുത കമ്പികൾ പാതയോരത്തും വെള്ളക്കെട്ടുകളിലും പൊട്ടി കിടക്കാൻ സാധ്യതയുണ്ട്. വൈദ്യുതി ലൈനുകൾ അപകടകരമായി ശ്രദ്ധയിൽപ്പെട്ടാൽ അടുത്തേക്ക് പോകാതെ കെ എസ് ഇ ബി ഒാഫീസിലോ 9496010101 എന്ന നമ്പരിലോ അറിയിക്കുക. അതിരാവിലെ പത്ര വിതരണത്തിനും, റബ്ബർ ടാപ്പിംഗിനും, മറ്റ് ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണം.
റെസിഡൻസ് അസോസിയേഷനുകളും, നാട്ടിൻപുറങ്ങളിലെ കൂട്ടായ്മകളും പ്രദേശങ്ങളിൽ വാട്സ്ആപ്പ് കൂട്ടായ്മകൾ ഉണ്ടാക്കുകയും മഴയുടെ വിവരങ്ങൾ കൈമാറുകയും ചെയ്യണം. വീടുകളിലും സ്ഥാപനങ്ങളിലും മഴക്കാലവുമായി ബന്ധപ്പെട്ട ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്. പാരിസ്ഥിതിക ലോല പ്രദേശങ്ങളിൽ താമസിക്കുന്നവർ ബന്ധുവീടുകളിലേക്കോ ക്യാമ്പുകളിലേക്കോ മാറി താമസിക്കാൻ തയ്യാറാകണമെന്നും അധികൃതർ അറിയിച്ചു.
Story Highlights: Heavy rain lashes Idukki, district on high alert with Red alert declared and evacuation advisory issued for vulnerable areas.