ഹൈദരാബാദ് (തെലങ്കാന)◾: തെലങ്കാനയിലെ ഹൈദരാബാദിൽ ബിഎംഡബ്ല്യൂ കാർ വാങ്ങി നൽകാത്തതിനെ തുടർന്ന് 21 കാരൻ ജീവനൊടുക്കി. സിദ്ധിപേട്ട് സ്വദേശിയായ ബൊമ്മ ജോണിയാണ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച സിദ്ധിപേട്ടിലെ കാർ ഷോറൂമിൽ മാതാപിതാക്കൾ കൊണ്ടുപോയെങ്കിലും സ്വിഫ്റ്റ് ഡിസയർ നൽകാമെന്നുള്ള വാഗ്ദാനം ജോണി നിരസിച്ചു.
കൃഷിയിൽ നിന്നുള്ള വരുമാനം കൊണ്ട് ജീവിക്കുന്ന സിദ്ധിപേട്ടിലെ കർഷകരായ ബൊമ്മ ജോണിയുടെ മാതാപിതാക്കൾക്ക് ബിഎംഡബ്ല്യൂ കാർ വാങ്ങി നൽകാൻ സാമ്പത്തിക ശേഷിയില്ലായിരുന്നു. പത്താം ക്ലാസ്സിൽ പഠനം നിർത്തിയ ശേഷം കൃഷിയിൽ മാതാപിതാക്കളെ സഹായിക്കുകയായിരുന്നു ജോണി. മദ്യത്തിന് അടിമയായ ജോണി, ബിഎംഡബ്ല്യൂ കാറിനായി വീട്ടിൽ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ കാർ വാങ്ങി നൽകിയില്ലെങ്കിൽ ജീവനൊടുക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു.
തുടർന്ന് വെള്ളിയാഴ്ച മാതാപിതാക്കൾ ജോണിയെയും കൂട്ടി സിദ്ധിപേട്ടിലെ കാർ ഷോറൂമിൽ എത്തി. അവിടെവെച്ച് ബിഎംഡബ്ല്യൂവിന് പകരം മാരുതി സ്വിഫ്റ്റ് ഡിസയർ വാങ്ങി നൽകാമെന്ന് മാതാപിതാക്കൾ പറഞ്ഞെങ്കിലും ജോണി സമ്മതിച്ചില്ല. ബിഎംഡബ്ല്യൂ കാർ തന്നെ വേണമെന്ന് യുവാവ് വാശി പിടിച്ചു. ഇതിനുപിന്നാലെ വീട്ടിൽ തിരിച്ചെത്തിയ ശേഷം ജോണി കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്ന് പോലീസ് പറയുന്നു.
ജോണി തന്നെയാണ് വിഷം കഴിച്ച വിവരം പിതാവിനോട് പറയുന്നത്. ഉടൻതന്നെ പിതാവും മൂത്ത സഹോദരനും ചേർന്ന് ബൈക്കിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏകദേശം രണ്ടേക്കറോളം ഭൂമിയുള്ള കുടുംബം കൃഷിയിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്.
ബിഎംഡബ്ല്യൂ കാറും പുതിയ വീടും സ്വന്തമാക്കണമെന്നായിരുന്നു ജോണിയുടെ വലിയ ആഗ്രഹം. ഇക്കാര്യം പലതവണ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക സ്ഥിതി അനുവദിക്കാത്തതിനാൽ മാതാപിതാക്കൾക്ക് ഇതിനോട് യോജിക്കാൻ കഴിഞ്ഞില്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ്പ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056).
Story Highlights: ഹൈദരാബാദിൽ ബിഎംഡബ്ല്യൂ കാർ വാങ്ങി നൽകാത്തതിൽ മനംനൊന്ത് 21 കാരൻ ആത്മഹത്യ ചെയ്തു.