ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. 2019 ഡിസംബറിൽ മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ട് വിവരാവകാശ കമ്മീഷന്റെ നിർദേശപ്രകാരമാണ് വർഷങ്ങൾക്ക് ശേഷം പുറത്തുവിട്ടത്. അന്വേഷണത്തിന്റെ പേരിൽ ആരെയും ബുദ്ധിമുട്ടിക്കരുതെന്നും എസ്ഐടി ബുദ്ധിമുട്ടുണ്ടാക്കിയാൽ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി നിർദേശിച്ചു.
മൊഴി നൽകാൻ നിർബന്ധിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് കോടതിയുടെ ഈ ഇടപെടൽ. നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു കമ്മീഷൻ അംഗങ്ങൾ. സിനിമാ മേഖലയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച റിപ്പോർട്ട് പുറത്തുവന്നതോടെ ചലച്ചിത്ര പ്രവർത്തകർ മൊഴി നൽകാൻ വിസമ്മതിക്കുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് 50 കേസുകൾ രജിസ്റ്റർ ചെയ്തതായി സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നാല് കേസുകളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചതായും കോടതിയെ അറിയിച്ചിരുന്നു. നോട്ടീസ് ലഭിച്ചവർക്ക് മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകാമെന്നും അല്ലെങ്കിൽ ഹാജരാകാൻ താൽപ്പര്യമില്ലെന്ന് അറിയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ചലച്ചിത്രങ്ങളിലെ അതിക്രമങ്ങൾ സമൂഹത്തെ ബാധിക്കുന്നുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. എന്നാൽ, ചലച്ചിത്രങ്ങളിലെ അതിക്രമങ്ങൾ നിയന്ത്രിക്കാൻ ഇടപെടുന്നതിൽ ഭരണകൂടത്തിന് പരിമിതിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് അടക്കം ലൈംഗിക ചൂഷണങ്ങൾ നടക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് റിപ്പോർട്ടിലുള്ളത്.
സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ശാരീരിക ചൂഷണം നടത്തുന്നത് പതിവാണെന്നും ഇതിനായി ഇടനിലക്കാർ ഒട്ടേറെയുണ്ടെന്നും വിവിധ മൊഴികൾ ചൂണ്ടിക്കാട്ടി റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമാ രംഗവുമായി ബന്ധപ്പെട്ട് നടുക്കുന്ന വിവരങ്ങൾ റിപ്പോർട്ടിൽ അടങ്ങിയിട്ടുണ്ട്. സിനിമയ്ക്ക് പുറമേയുള്ള തിളക്കം മാത്രമാണെന്നും മലയാള സിനിമയെ മാഫിയയാണ് നിയന്ത്രിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
Story Highlights: The Kerala High Court directed the Special Investigation Team (SIT) not to compel individuals to provide statements related to the Hema Committee report if they are unwilling.