‘എമ്പുരാൻ’ രാജ്യ ദ്രോഹ ചിത്രമാകുന്നുണ്ടോ..?? പല സംഘ പരിവാർ അനുകൂലികളും പറയുന്നത് പോലെ എവിടെയാണ് ചിത്രം ദേശ വിരുദ്ധമാകുന്നത്. ഗുജറാത്ത് കലാപം ചിത്രീകരിച്ചു, മുസ്ലിം സഹോദരങ്ങളെ ഹിന്ദുക്കൾ കൊല്ലുന്നത് കാണിച്ചു, പച്ചയ്ക്ക് വർഗീയത പറഞ്ഞു തുടങ്ങിയ ന്യായീകരണങ്ങൾ മുന്നോട്ടു വയ്ക്കുകയാണ് ‘ദേശവിരുദ്ധ ചിത്രം’ എന്ന ടാഗ് ലൈൻ ‘എമ്പുരാ’ന് ചാർത്തിക്കൊടുക്കാൻ വെമ്പുന്ന തീവ്ര ഹിന്ദുത്വ വാദികളും ബിജെപി അനുഭാവികളും ചെയ്തു കൊണ്ടിരിക്കുന്നു. ബിജെപി അനുഭാവി കൂടിയായ സംവിധായകൻ മേജർ രവി അക്കാര്യം സ്പഷ്ടവും വ്യക്തവുമായി ‘ഫെയ്സ്ബുക്ക്’ ലൈവിലൂടെ പറഞ്ഞു.
തീവ്ര ഹിന്ദുത്വ വാദത്തോട് കലഹമുള്ളൊരു എഴുത്തുകാരൻ തന്റെ ഭാവനയിൽ ഒരു പ്രതികാര കഥയുണ്ടാക്കി അതിൽ യഥാർഥ സംഭവങ്ങളോട് സാമ്യമുള്ള ചില കഥാപാത്രങ്ങളെയും കഥാ സന്ദർഭങ്ങളെയും ഏച്ചു കെട്ടുന്നു. എന്നിട്ട് ഏറ്റവും മികച്ച രീതിയിൽ സിനിമ ചെയ്യുമെന്നും വിൽക്കപ്പെടുമെന്നും ഉറപ്പുള്ള ഒരു സംവിധായകന് കൊടുക്കുന്നു. രാജ്യം കണ്ട ഏറ്റവും മികച്ച നടന്മാരിലൊരാളിലൂടെ ആ കഥ സിനിമയാകുന്നു. സംഘ പരിവാർ ആശയങ്ങളോട് മമതയില്ലാത്തത് കൊണ്ട് മാത്രം ഇവിടെ അത്തരത്തിലൊരു സിനിമ സംഭവിച്ചു. അത്തരം ആശയങ്ങളെ നെഞ്ചേറ്റുന്ന രാഷ്ട്രീയ പ്രസ്ഥാനം രാജ്യം ഭരിക്കുന്നത് കൊണ്ടും അതിൽ ഒരു വിഭാഗത്തിന് നൊന്തു.
ആ നോവിന് മറുപടി നൽകേണ്ടത് വിദ്വേഷ പ്രകടനങ്ങൾ നടത്തിയും വ്യക്തി ഹത്യയ്ക്ക് നേതൃത്വം നൽകിയും പിതൃത്വം ചോദ്യം ചെയ്തുമാണോ..?? ഇവിടെ പറഞ്ഞ ആശയത്തിന് എതിരായി തങ്ങൾക്ക് പറയാനുള്ളത് പറഞ്ഞ് സിനിമയ്ക്ക് മറുപടി സിനിമയിലൂടെ തന്നെ കൊടുക്കാൻ എന്താണവർക്ക് കഴിയാത്തത്.? സംഘ പരിവാർ രാഷ്ട്രീയവും മറ്റു രാഷ്ട്രീയ ആശയങ്ങൾ തമ്മിലുള്ള പ്രധാന വ്യത്യാസമാണത്. കലയിലൂടെ കിട്ടുന്ന വിമർശനങ്ങളെ കലയിലൂടെ തന്നെ നേരിടാനുള്ള ആർജവമില്ല. അതുകൊണ്ട് മാത്രമാണ് കേരളത്തിനുള്ളിൽ ഒരു പരിധിയിൽ കവിഞ്ഞ് വളരാൻ സംഘ പരിവാർ ശക്തികൾക്ക് കഴിയാത്തത്.
‘എമ്പുരാ’ന്റെ രാഷ്ട്രീയം ദേശ വിരുദ്ധമാകുന്നു എന്ന സ്റ്റേറ്റ്മെന്റ് ശരിയല്ലെന്ന് എങ്ങനെ സമർഥിക്കാം; അതിനു വലിയ ബുദ്ധിയൊന്നും വേണ്ട സിനിമ കാണേണ്ട പോലെ കണ്ടാൽ മതി. സെയ്ദ് മസൂദ് എന്ന കഥാപാത്രം(പൃഥ്വിരാജ്; ചെറുപ്പ കാലം കാർത്തികേയ ദേവ) മുന്നിൽ കാണുന്നൊരു കലാപമുണ്ട്. തീർത്തും വംശ വിരുദ്ധമായ ഒരു കലാപം. അതിൽ ആ കഥാപാത്രത്തിന്റെ മാനസിക വ്യവഹാരങ്ങൾ പ്രകടമാണ്. തന്റെ മാതാപിതാക്കളെയും ഉറ്റവരെയും അടുത്ത ബന്ധുക്കളെയും കൊന്നു കളഞ്ഞ ഒരു മത പ്രത്യയ ശാസ്ത്രത്തെ മാത്രമേ അവിടെ പറയുന്നുള്ളൂ. അതിനെ ഗുജറാത്ത് കലാപവുമായി കൂട്ടിക്കെട്ടി; ശരിയാണ് ചരിത്രത്തിലെ കലാപത്തിൽ നിന്നായിരിക്കണം എഴുത്തുകാരൻ ആ വിവാദ സംഭവങ്ങൾ ഉണ്ടാക്കിയത്.
ഗുജറാത്ത് കലാപത്തിൽ 960 പേരാണ് മരിച്ചത്. നിത്യ ഗർഭിണിയടക്കം അക്രമികളാൽ പീഢിപ്പിക്കപ്പെട്ടു. കുട്ടികളെ പോലും വെറുതെ വിട്ടില്ല. പ്രായമായവരെ പോലും നിഷ്കരുണം കൊന്നു തള്ളി. ആ സംഭവത്തിൽ കോടതി കുറ്റക്കാരനായി കണ്ടെത്തിയ ബാബു ബജംറഗി പിൽക്കാലത്ത് വീണ്ടും വർഗീയ വിദ്വേഷം പറഞ്ഞു. തനിക്ക് നിയമ സംരക്ഷണം നൽകിയവരിൽ നരേന്ദ്ര മോദി അടക്കമുള്ളവരുണ്ടെന്ന് പല തവണ വെളിപ്പെടുത്തി. അത്തരത്തിലൊരു വർഗീയ കലാപത്തിനോടും കലാപത്തിൽ കുറ്റക്കാരനായി കോടതി കണ്ടെത്തി ജയിലിലടച്ച ആളോടും സാമ്യമുള്ള കഥയും കഥാപാത്രവും വന്നതിൽ എന്താണ് തെറ്റ്. ‘അതു സത്യമല്ല, അതങ്ങനെ ആയിരുന്നില്ലെ’ന്നെ വേണമെങ്കിൽ വാദിക്കാം. പക്ഷെ അതെങ്ങനെ ദേശ വിരുദ്ധതയാകും.
തീവ്ര ഹിന്ദുത്വ ബന്ധമുള്ളവരാണ് കലാപത്തിനു നേതൃത്വം നൽകിയത് പകൽ പോലെ വ്യക്തമാണ്. രാജ്യത്തെ ന്യൂനപക്ഷമാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം പേരുമെന്നതും പകൽ വെളിച്ചം പോലെ വ്യക്തം. ആ തീവ്ര ഹിന്ദുത്വ വിരുദ്ധതയല്ലേ സിനിമയിൽ പ്രതിപാദിച്ചത്. രാജ്യം ഭരിക്കുന്നവർ തീവ്ര ഹിന്ദുത്വ ആശയങ്ങളോടു കൂടുതൽ അടുപ്പമുള്ളവരായത് കൊണ്ട് സിനിമ മുന്നോട്ടു വച്ച ‘തീവ്ര ഹിന്ദുത്വ വിരുദ്ധത’ സ്വാഭാവികമായും ‘ദേശ വിരുദ്ധ’യാകുമോ. എവിടെയെങ്കിലും സിനിമ രാജ്യത്തെയോ രാജ്യത്തിന്റെ ആത്മാഭിമാനത്തെയോ ചോദ്യം ചെയ്തിട്ടുണ്ടോ. രാജ്യത്തെ അവഹേളിക്കുന്ന തരത്തിൽ എന്തെങ്കിലുമൊരു കമന്റ് സിനിമയിലെ കഥാപാത്രങ്ങൾ പറയുന്നുണ്ടോ, ഇല്ല. എന്നിട്ടും എന്തിനാണ് തീവ്ര ഹിന്ദുത്വ വാദത്തെ ദേശ സ്നേഹമായി കൂട്ടിക്കെട്ടുന്നത് പോലെ തീവ്ര ഹിന്ദുത്വ വിരുദ്ധതയെ അവർ ദേശ വിരുദ്ധതയായി അല്ലെങ്കിൽ രാജ്യ ദ്രോഹമായി വിലയിരുത്തുന്നു. അത് അവസരമായി കാണുന്നു. അവിടെ കുഴിക്കുന്നു.
ഇന്ത്യൻ സിനിമയിലെ ആദ്യ പ്രോപ്പഗണ്ട സിനിമയൊന്നുമല്ല ‘എമ്പുരാൻ’. ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ, കേരള സ്റ്റോറി, വീർ സവർക്കർ, പിഎം നരേന്ദ്ര മോദി, കാശ്മീർ ഫയൽസ്, ദി വാക്സിൻ വാർ, ജെഎൻയു, എമർജൻസി, ആർട്ടിക്കിൾ 370, രസകർ തുടങ്ങിയ സിനിമകൾ ഇവിടെയിറങ്ങി. അന്നൊന്നും ഇല്ലാതിരുന്ന വിരുദ്ധതയും രാഷ്ട്രീയവും ഇപ്പോൾ ഇവിടെയെങ്ങനെ ഉടലെടുത്തു. കാരണം സിംപിൾ, മേൽപ്പറഞ്ഞ സിനിമകൾ സംഘ പരിവാർ ആശയങ്ങളെയോ തീവ്ര ഹിന്ദുത്വ വാദത്തെയോ നോവിച്ചിട്ടില്ല. അതുകൊണ്ട് ആ സിനിമകളും അണിയറ പ്രവർത്തകരും സുരക്ഷിതരായി.
‘എമ്പുരാ’ന്റെ ദേശ വിരുദ്ധ ചിത്രമായി വിലയിരുത്തുന്നവരിൽ ഭൂരിഭാഗം പേർക്കും ആ സിനിമ വ്യക്തമായി മനസ്സിലായിട്ടില്ലെന്നതാണ് യാഥാർഥ്യം. ആ സിനിമ കൊണ്ട് തങ്ങൾക്കെന്തെങ്കിലും സംഭവിക്കുമെന്ന് കരുതുന്നവരുണ്ടെങ്കിൽ അതിനേക്കാൾ വലിയ വിഡ്ഢിത്തം വേറെയില്ല. ഒരു സിനിമ കൊണ്ട് തകർന്നു പോകുന്നതാണ് തങ്ങളുടെ പ്രത്യയ ശാസ്ത്രത്തിന്റെ മേന്മയും മൂല്യശുദ്ധിയുമെങ്കിൽ തങ്ങൾക്ക് തങ്ങളെ തന്നെ വിശ്വാസമില്ലെന്നതിന്റെ തെളിവായി വേണ്ടേ അതിനെ വിലയിരുത്താൻ. വിയോജിപ്പുകളിൽ ഒതുക്കേണ്ടതിനെ ആളിക്കത്തിക്കുന്നതിനു പിന്നിൽ അജണ്ടകളുണ്ടെന്നതാണ് യാഥാർഥ്യം. വെട്ടിച്ചുരുക്കിയിറങ്ങുന്ന ‘എമ്പുരാൻ’ ലൈറ്റ് വേർഷൻ ആ അജണ്ടകൾക്കു പിന്നിലെ ബോധ്യമില്ലായ്മയെ കരിച്ചു കളയട്ടെ. നാടിന് അതാണ് നല്ലത്.
Story Highlights: The article discusses the controversy surrounding the film ‘Empuraan’ and its alleged anti-national themes, arguing that the film critiques extremist Hindutva ideology rather than the nation itself.