ഫാസിസം വർത്തമാന ഇന്ത്യയിൽ എവിടെ വരെയെത്തിയെന്ന തരത്തിൽ ചർച്ചകൾ നടക്കുന്ന ഈ കാലത്ത് അതിനെ അളക്കാനുള്ള ഒരു സൂചകമായി ‘എമ്പുരാൻ’ മാറിയെന്ന് എഴുത്തുകാരൻ ബെന്യാമിൻ. മുരളി ഗോപി ഇതിലേക്ക് കൃത്യമായി സന്നിവേശിപ്പിച്ചിരിക്കുന്ന രാഷ്ട്രീയം വഴിയൊരുക്കുന്ന ചർച്ച കാലത്തിനാവശ്യമാണ്. പെരുമാൾ മുരുകന്റെയും എസ് ഹരീഷിന്റെയും ദീപിക പദുക്കോണിന്റെയും അനുഭവങ്ങൾ മുന്നിലുള്ളപ്പോഴും ആരെയാണ് ഉന്നം വയ്ക്കുന്നതെന്ന് കൃത്യമായി മനസ്സിലാവുന്ന സീനുകൾ ആലോചിക്കാനും ഉൾപ്പെടുത്താനും കാണിച്ച മനസിനെ അഭിനന്ദിക്കാതെ വയ്യ. നിർമാതാക്കളുടെ താൽപര്യം പരിഗണിച്ച് അവ മുറിച്ചു മാറ്റിയാലും അവ ഈ അന്തരീക്ഷത്തിൽ നിലനിൽക്കുക തന്നെ ചെയ്യും.
നിരോധിക്കപ്പെട്ട സിനിമകളും പുസ്തകങ്ങളും വ്യാപകമായി പ്രചരിച്ചതിന്റെ ചരിത്രം നമ്മുടെ മുന്നിലുണ്ട്. ഒരു സിനിമ പൂർത്തിയായാൽ പിന്നെ അത് നിർമാതാവിന്റെ സ്വന്തമാണ്. വെട്ടാനും ഉൾപ്പെടുത്താനും ഉള്ള അവകാശം അയാൾക്ക് മാത്രമാണ്. സംവിധായകനും എഴുത്തുകാരനും ഒക്കെ നോക്കി നിൽക്കാം എന്ന് മാത്രം. മറന്നു കളഞ്ഞുവെന്ന് വിചാരിച്ച ചിലത് ഓർമിപ്പിച്ചതിന്റെ വേവലാതി ഈ സിനിമയ്ക്ക് പിന്നാലെ ആക്രമണ സ്വഭാവത്തോടെ ഓടുന്നവർക്കുണ്ട്. ചിലരെ വേവലാതിപ്പെടുത്തുകയും മുറിപ്പെടുത്തുകയും ആകുലതയിൽ ആക്കുകയും ദേഷ്യപിടിപ്പിക്കുകയും ഒക്കെ തന്നെയാണ് കലയുടെ ദൗത്യം. എല്ലാവരെയും തൃപ്തിപ്പെടുത്തുക കലയുടെ ദൗത്യമല്ല. കച്ചവട സിനിമ ആയിരിക്കെ തന്നെ അത്തരത്തിൽ ഒരു ദൗത്യം നിർവഹിക്കാൻ ‘എമ്പുരാ’ന് കഴിഞ്ഞിട്ടുണ്ട്.
ഈ സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ച് വാചാലമാകുന്ന ചില ഫേസ്ബുക്ക് പത്രക്കാരുടെയും ബുജികളിടെയും ചാനൽ പ്രമുഖരുടെയും പേജുകൾ കാണുമ്പോൾ ചിരിയാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഇതേ സമയത്ത് പൃഥ്വിയുടെ ഒരു സിനിമ പുറത്തിറങ്ങിയിരുന്നു. അന്ന് ആ സിനിമ ഞങ്ങളുടെ തമ്പുരാക്കന്മാരെ മോശമാക്കിയേ എന്ന് നിലവിളിച്ചവരാണ് അവർ. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധി ഞങ്ങൾ നിശ്ചയിക്കും എന്ന് ആക്രോശിച്ചവരാണവർ.
സ്വന്തം ആസനത്തിൽ ചൂടേറ്റാൽ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ. ഇവരുടെ പിന്തുണയിൽ നിന്നല്ല ധീരമായ രചനകൾ ഉണ്ടാവേണ്ടത്. സ്വന്തം ആത്മവിശ്വാസത്തിൽ നിന്നും ബോധ്യത്തിൽ നിന്നുമാണ് അത് പിറക്കേണ്ടത്. അപ്പോൾ ആരുടെ പിന്തുണ ഉണ്ടെങ്കിലും ഇല്ലെങ്കിലും തല ഉയർത്തി നിൽക്കാനാവുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ സിനിമയുമായി തല ഉയർത്തി നിൽക്കാൻ കരുത്ത് കാണിച്ച മുരളി ഗോപിയെയും പൃഥ്വിരാജിനെയും അദ്ദേഹം അഭിനന്ദിച്ചു.
Story Highlights: Author Benyamin discusses the film ‘Empuraan,’ viewing it as a gauge of fascism in contemporary India and praising its political commentary.