വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ആനി രാജ മത്സരിച്ചതിനെ ചൊല്ലി സിപിഐ നേതൃയോഗത്തിൽ ഭിന്നത പ്രകടമായി. ഈ നടപടി രാഷ്ട്രീയ വിവേകമില്ലായ്മയാണെന്ന് വിമർശനം ഉയർന്നു. പ്രത്യേകിച്ച് പഞ്ചാബിൽ നിന്നുള്ള അംഗങ്ങൾ കടുത്ത വിമർശനമാണ് ഉന്നയിച്ചത്.
എന്നാൽ, ഈ വിഷയം നേരത്തെ തന്നെ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നതായി ആനി രാജ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ പാർട്ടിക്ക് കത്ത് നൽകിയിരുന്നുവെന്ന് ആനി രാജ പറഞ്ഞു. ഈ കത്ത് യോഗത്തിൽ വായിക്കുകയും ചെയ്തു.
ഇന്ത്യ സഖ്യ നേതാക്കൾ മത്സരിച്ചാൽ ബിജെപി മുതലെടുപ്പ് നടത്തുമെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത്. സിപിഐഎമ്മിൽ നിന്ന് മതിയായ പിന്തുണ ലഭിച്ചില്ലെന്നും ആനി രാജ കൂട്ടിച്ചേർത്തു. ജില്ലാ കമ്മിറ്റികളുടെ തീരുമാനമനുസരിച്ചാണ് സ്ഥാനാർഥിയെ നിശ്ചയിച്ചതെന്ന് കേരള നേതാക്കൾ നേതൃയോഗത്തിൽ വിശദീകരിച്ചു.
ദേശീയ നേതൃത്വത്തിന് തിരുത്താൻ അവസരം ഉണ്ടായിരുന്നുവെന്ന് കേരള ഘടകം നേതൃയോഗത്തിൽ അഭിപ്രായപ്പെട്ടു. ഇടത് സ്ഥാനാർഥി ഇല്ലെങ്കിൽ ബിജെപിക്ക് കൂടുതൽ വോട്ട് ലഭിക്കുമെന്നും കേരള ഘടകം വ്യക്തമാക്കി. പ്രിയങ്കയ്ക്കെതിരെ സ്ഥാനാർഥിയെ നിർത്തുന്ന കാര്യത്തിലും ഭിന്നതയുണ്ടായിട്ടുണ്ട്.
ഇക്കാര്യത്തിൽ തീരുമാനം പിന്നീട് ഉണ്ടാകുമെന്നും അറിയിച്ചു.