ചന്ദ്രിക ആഴ്ചപ്പതിപ്പ് വീണ്ടും അച്ചടിരൂപത്തിൽ പ്രസിദ്ധീകരിക്കാൻ തുടങ്ങുന്നു. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പതിപ്പ് വീണ്ടും വായനക്കാരിലേക്ക് എത്തുന്നത്. 2020 മാർച്ച് 28 നാണ് ചന്ദ്രിക ആഴ്ചപ്പതിപ്പ് പ്രിന്റിംഗ് അവസാനിപ്പിച്ചത്. കോവിഡ് മഹാമാരിയും സ്ഥാപനത്തിലെ സാമ്പത്തിക പ്രതിസന്ധിയുമാണ് അന്ന് അച്ചടി നിർത്തലാക്കാൻ കാരണമായത്.
\
ഡിജിറ്റൽ രൂപത്തിൽ തുടർന്നിരുന്ന പ്രസിദ്ധീകരണം മെയ് രണ്ടാം വാരം മുതൽ വീണ്ടും അച്ചടി രൂപത്തിലെത്തും. 75 വർഷത്തിലധികം പാരമ്പര്യമുള്ള ചന്ദ്രിക ആഴ്ചപ്പതിപ്പ് അച്ചടി അവസാനിപ്പിക്കാനുള്ള തീരുമാനം വലിയ ചർച്ചയായിരുന്നു. എം ടി വാസുദേവൻ നായർ ഉൾപ്പടെ നിരവധി പ്രമുഖർ എഴുതിയിരുന്ന പ്രസിദ്ധീകരണമായിരുന്നു ചന്ദ്രിക ആഴ്ചപ്പതിപ്പ്.
\
പാർട്ടി നേതാക്കളിൽ നിന്നും, അണികളിൽ നിന്നും, സാമൂഹ്യ സാംസ്കാരിക പ്രവർത്തകരിൽ നിന്നും ഉയർന്ന പ്രതിഷേധത്തെ തുടർന്നാണ് പുനഃപ്രസിദ്ധീകരണത്തിനുള്ള തീരുമാനം. സി എച്ച് മുഹമ്മദ് കോയയെ പോലുള്ള പ്രഗൽഭരായ നേതാക്കൾ വളർത്തിയെടുത്ത ആഴ്ചപ്പതിപ്പ് ലാഭകരമല്ലെന്ന പേരിൽ അടച്ചുപൂട്ടുന്നതിനെതിരെ ഒരു വിഭാഗം ലീഗ് നേതാക്കൾ പ്രതിഷേധം അറിയിച്ചിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയാണ് പുനഃപ്രസിദ്ധീകരണത്തിന് നേതൃത്വം നൽകുന്നത്.
\
ഡോ. എം കെ മുനീറിനായിരുന്നു ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പ്രത്യേക ചുമതല. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് ആഴ്ചപ്പതിപ്പ് വീണ്ടും അച്ചടി രൂപത്തിലേക്ക് മാറുന്നത്. ആഴ്ചപ്പതിപ്പ് ലാഭനഷ്ട പരിഗണനകൾ നോക്കാതെ പുനരാരംഭിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി നിർദേശിച്ചിരുന്നു.
\
വി കെ സുരേഷ്, പി എം ജയൻ എന്നിവരാണ് ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയൽ ചുമതല വഹിക്കുന്നത്. പുതിയ കാലഘട്ടത്തിലും അച്ചടിപതിപ്പിന് പ്രസക്തിയുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുനഃപ്രസിദ്ധീകരണമെന്ന് പി എം ജയൻ പറഞ്ഞു. എല്ലാ വിഭാഗം വായനക്കാരെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഡിജിറ്റലും പ്രിന്റ് പതിപ്പും ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
\
ചന്ദ്രിക ഡെയ്ലിയും ചന്ദ്രിക ആഴ്ചപ്പതിപ്പും 2020 ലാണ് അച്ചടി അവസാനിപ്പിച്ച് ഡിജിറ്റൽ എഡിഷൻ മാത്രമാക്കി നിലനിർത്തിയത്. ഡയറക്ടർ ബോർഡിലുണ്ടായിരുന്ന ചിലരുടെ സാമ്പത്തിക ഇടപാടുകൾക്ക് പത്രത്തിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചെന്ന ആരോപണവും ചന്ദ്രിക പ്രസിദ്ധീകരണങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ പത്രം ഒഴികെയുള്ള പ്രസിദ്ധീകരണങ്ങൾ പൂർണമായും പ്രസിദ്ധീകരണം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം ചന്ദ്രിക ആഴ്ചപ്പതിപ്പ് വായനക്കാരുടെ കൈകളിലേക്ക് മടങ്ങി എത്തുമ്പോൾ പുതുമകൾ ഏറെയുണ്ടാവുമെന്നും പി എം ജയൻ പ്രതികരിച്ചു.
Story Highlights: After a five-year hiatus, Chandrika Weekly is returning to its print format.