**പാലക്കാട്◾:** പാലക്കാട് നഗരസഭയിലെ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് നേതാവ് കെ.ബി ഹെഡ്ഗെവാറിന്റെ പേര് നൽകിയതിനെ ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഉയർന്ന ബിജെപിയുടെ ഭീഷണി ജനാധിപത്യത്തിനു നേരെയുള്ള കൊലവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിന് പാലക്കാട് കാലുകുത്താൻ ബിജെപിയുടെയും ആർഎസ്എസിന്റെയും സമ്മതം കാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് മുനിസിപ്പൽ കൗൺസിലിൽ പോലും ചർച്ച ചെയ്യാതെയാണ് ഹെഡ്ഗെവാറിന്റെ പേര് കെട്ടിടത്തിന് ഇടാൻ തീരുമാനമെടുത്തതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
പാലക്കാട്ടെ ജനങ്ങൾ മികച്ച ഭൂരിപക്ഷത്തിൽ തെരഞ്ഞെടുത്ത ജനപ്രതിനിധിയാണ് രാഹുൽ മാങ്കൂട്ടത്തിൽ. സംഘപരിവാറിന്റെ അജണ്ടകളെ പ്രതിരോധിക്കാനുള്ള കരുത്തും തന്റേടവും രാഹുലിനുണ്ടെന്ന ഉത്തമബോധ്യത്തിലാണ് പാലക്കാട്ടെ ജനത അദ്ദേഹത്തെ നിയമസഭയിലേക്ക് എത്തിച്ചത്. ഭീഷണികൾക്ക് മുന്നിൽ പേടിച്ച് വിറച്ച് സ്വയരക്ഷയ്ക്ക് മാപ്പെഴുതി നൽകി തടിതപ്പുന്ന ആർഎസ്എസ് രാഷ്ട്രീയ പാരമ്പര്യമല്ല രാഹുലിന്റേതെന്നും സുധാകരൻ പറഞ്ഞു. ആർഎസ്എസ് സ്ഥാപകനേതാവിന്റെ പേര് അവരുടെ ഓഫീസ് കാര്യാലയത്തിന് ഇട്ടോട്ടെ, എന്നാൽ നഗരസഭയുടെ കീഴിൽ വരുന്ന പൊതുയിടത്ത് പതിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആർഎസ്എസിന്റെയും ബിജെപിയുടെയും വർഗീയ ആശയങ്ങളെ ശക്തമായി പ്രതിരോധിക്കുകയും അവരുടെ ഭീഷണികളെ നെഞ്ചുറുപ്പോടെ നേരിടുകയും ചെയ്യുന്നവരാണ് ഓരോ കോൺഗ്രസ് പ്രവർത്തകരും. ഈ പൈതൃകം പേറുന്ന രക്തമാണ് രാഹുൽ മാങ്കൂട്ടത്തിന്റെയും സിരകളിലൂടെ ഒഴുകുന്നത്. ബിജെപിയുടെ ഭീഷണിയെ നേരിടാനുള്ള കരുത്തും സംഘടനാ ശക്തിയും കോൺഗ്രസിനുണ്ടെന്നും സുധാകരൻ പറഞ്ഞു. രാഹുലിനെ പാലക്കാട് കാലുകുത്തിക്കില്ലെന്ന് ഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ പോലീസ് നിയമപരമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം ഓലപ്പടക്കം കാട്ടി വിരട്ടേണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Story Highlights: KPCC president K. Sudhakaran criticized the BJP’s threat against MLA Rahul Mankoothathil, calling it an attack on democracy.