പൂർണിയ (ബിഹാർ)◾: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ മികച്ച പോളിംഗ് രേഖപ്പെടുത്തി. അഞ്ച് മണി വരെ 67 ശതമാനത്തിന് മുകളിലാണ് പോളിംഗ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ നടക്കുന്നത്.
പോളിംഗ് ശതമാനം ഉയർന്നത് തങ്ങൾക്ക് അനുകൂലമായ സാഹചര്യമാണെന്ന് ഇരുമുന്നണികളും അവകാശപ്പെട്ടു. ഗ്രാമീണ മേഖലകളിൽ മികച്ച പോളിംഗ് രേഖപ്പെടുത്തിയതാണ് പോളിംഗ് ശതമാനം ഉയരാൻ പ്രധാന കാരണം. ഈ തിരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.
അതേസമയം, അരാരിയയിൽ ബിജെപി കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായെങ്കിലും കാര്യമായ അക്രമ സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പോളിംഗ് ശതമാനം ഉയർന്നത് സർക്കാർ അനുകൂല തരംഗമാണെന്ന് ബിജെപി അവകാശപ്പെട്ടു. എന്നാൽ മാറ്റത്തിനായുള്ള കാറ്റാണ് വീശുന്നതെന്ന് ആർജെഡി പ്രതികരിച്ചു.
സംഘർഷ സാധ്യതയുള്ള ബൂത്തുകളിൽ അഞ്ചുമണിയോടെ പോളിംഗ് അവസാനിച്ചു. 20 ജില്ലകളിലായി 122 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. ഡൽഹിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയിലാണ് വോട്ടിംഗ് നടന്നത്.
പൂർണിയയിലെ പ്രാൺപട്ടിയുള്ള ചില നാട്ടുകാർ വോട്ടർ പട്ടികയിൽ നിന്ന് അകാരണമായി പേര് വെട്ടിയെന്ന് പരാതിപ്പെട്ടു.
Story Highlights: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാം ഘട്ടത്തിലും കനത്ത പോളിംഗ് രേഖപ്പെടുത്തി.



















