കൊച്ചി◾: ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഹവാല നെറ്റ്വർക്കിന്റെ സാന്നിധ്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധിക്കുന്നു. കേസിൽ ഇ.സി.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നിയമോപദേശത്തിനു ശേഷം തീരുമാനിക്കും. ഇന്നലെ ലഭിച്ച രേഖകളും വിവരങ്ങളും പരിശോധിച്ച ശേഷം തുടർനടപടികളുണ്ടാകും.
ഈ കേസിൽ ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ളവരുടെ മൊഴികൾ ഇന്ന് അന്വേഷണസംഘം പരിശോധിക്കും. ഇതിന്റെ ഭാഗമായി ഇഡി കൊച്ചി യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ഇന്ന് ഒരു അന്വേഷണ സംഘം യോഗം ചേരും. ഫെമ ചട്ടത്തിലെ 3,4,8 വകുപ്പുകളുടെ ലംഘനം നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും. ദുൽഖർ ഉൾപ്പെടെയുള്ളവർ ഫെമ ചട്ടം ലംഘിച്ചുവെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തൽ.
ഇന്നലെ രാവിലെ ഏഴ് മണി മുതൽ കേരളത്തിലും തമിഴ്നാട്ടിലുമായി 17 കേന്ദ്രങ്ങളിൽ ഒരേസമയം ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി വാഹനങ്ങളുടെ രേഖകൾ, ഉടമസ്ഥ വിവരങ്ങൾ, പണം നൽകിയ രീതി തുടങ്ങിയ വിവരങ്ങൾ ദുൽഖറിൽ നിന്നും തേടിയിരുന്നു. 13 മണിക്കൂർ നീണ്ട പരിശോധനയ്ക്ക് ഒടുവിലാണ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ദുൽഖറിന്റെ എളംകുളത്തെ വീട്ടിൽ നിന്ന് മടങ്ങിയത്. ദുൽഖറിന് പുറമെ നടന്മാരായ പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും വിവിധ കാർ ഷോറൂമുകളിലും ഇ ഡി പരിശോധന നടത്തി.
കോയമ്പത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘം വഴി ഹവാല ഇടപാടുകൾ നടന്നുവെന്നാണ് ഇഡിയുടെ സംശയം. ഭൂട്ടാൻ വാഹനക്കടത്തിൽ ഹവാല ഉൾപ്പെടെയുള്ള അനധികൃത സാമ്പത്തിക ഇടപാടുകൾ നടന്നുവെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു ഇഡിയുടെ ഈ പരിശോധന. ഈ സംഘം ഇന്ത്യൻ ആർമിയുടെയും യുഎസ് എംബസിയുടെയും രേഖകൾ വ്യാജമായി നിർമ്മിച്ച് ഈ രേഖകൾ ഉപയോഗിച്ച് വാഹനങ്ങൾ വിൽപന നടത്തിയെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
തുടർന്ന് ചെന്നൈയിൽ ആയിരുന്ന താരത്തിന്റെ മൊഴിയെടുക്കാനായി ഇ ഡി കൊച്ചിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ദുൽഖർ സൽമാന്റെ ചെന്നൈയിലെ വീട്ടിലും ഓഫീസുകളിലും പരിശോധന നടന്നു.
Story Highlights : Bhutan vehicle case : ED to probe hawala transactions