Kottayam◾: ആർഎസ്എസ് പ്രവർത്തകനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ തമ്പാനൂർ പൊലീസ് നിയമോപദേശം തേടിയ ശേഷം തുടർനടപടികളിലേക്ക് നീങ്ങും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ നടത്തുവാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്ത അനന്തു അജിയുടെ ഫോണിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ നേരത്തെ തന്നെ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
ആർഎസ്എസ് ശാഖയിൽ താൻ കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിന് ഇരയായെന്ന് അനന്തു അജി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു. താനൊരു ലൈംഗികാതിക്രമ ഇരയാണെന്നും വീഡിയോയിൽ അനന്തു പറയുന്നുണ്ട്. തന്നെ പീഡിപ്പിച്ച വ്യക്തി വിവാഹം കഴിഞ്ഞ് സന്തോഷത്തോടെ ജീവിക്കുന്നുവെന്നും വീഡിയോയിൽ ആരോപിക്കുന്നു. ഈ വെളിപ്പെടുത്തലിന് പിന്നാലെയാണ് അനന്തുവിനെ തിരുവനന്തപുരത്തെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അനന്തുവിനെ ലൈംഗികമായി പീഡിപ്പിച്ചത് ‘എൻ എം’ എന്ന ചുരുക്കപ്പേരുള്ള നിതീഷ് മുരളീധരനാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾ ആരാണെന്നുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വീട്ടുകാർ പരാതി നൽകിയിട്ടില്ല. നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം നടത്തുന്നത്. ആരോപണവിധേയനായ നിതീഷ് മുരളീധരനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
അനന്തുവിന്റേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിൽ തനിക്ക് നാല് വയസ്സുള്ളപ്പോൾ ആർ.എസ്.എസ് ശാഖയിൽ വെച്ച് ഒരു ആർ.എസ്.എസ് പ്രവർത്തകൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പറയുന്നു. കൂടാതെ ആർ.എസ്.എസിലെ പലരിൽ നിന്നും തനിക്ക് ലൈംഗിക പീഡനം ഏൽക്കേണ്ടി വന്നിട്ടുണ്ട്. ഇത് തന്റെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും വിഷാദരോഗത്തിന് അടിമയാക്കുകയും ചെയ്തുവെന്നും യുവാവ് കുറിപ്പിൽ പറയുന്നു.
ലൈംഗിക പീഡനം മാത്രമല്ല, ക്രൂരമായ ആക്രമണത്തിനും താൻ ഇരയായിട്ടുണ്ടെന്നും അവരുടെ ദണ്ഡ് ഉപയോഗിച്ച് തന്നെ തല്ലിയിട്ടുണ്ടെന്നും അനന്തു വെളിപ്പെടുത്തി. അതിൽ നിന്ന് പുറത്തുവന്നത് കൊണ്ടാണ് തനിക്കിത് പറയാൻ സാധിച്ചതെന്നും ഇത്രയും വെറുപ്പുള്ള ഒരു സംഘടനയില്ലെന്നും കുറിപ്പിലുണ്ട്. ഈ വിഷയത്തിൽ യൂത്ത് കോൺഗ്രസും ഡി.വൈ.എഫ്.ഐയും അന്വേഷണം ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്.
അതേസമയം, ആർ.എസ്.എസ് ശാഖയിൽ തനിക്ക് നിരന്തരമായി ലൈംഗിക പീഡനം ഏൽക്കേണ്ടി വന്നുവെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ശേഷമാണ് കോട്ടയം കാഞ്ഞിരപ്പള്ളി എലിക്കുളം സ്വദേശിയായ 24കാരൻ തിരുവനന്തപുരത്തെ ലോഡ്ജിൽ ജീവനൊടുക്കിയത്. മരിച്ച അനന്തു അജി ഒരു ഐ.ടി പ്രൊഫഷണലായിരുന്നു. ഇയാളുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ആർ.എസ്.എസിനും ചില നേതാക്കൾക്കുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
Story Highlights : Thampanoor Police awaiting legal direction in Anandu Aji suicide case