അടിമാലി◾: ഇടുക്കി അടിമാലിക്കടുത്ത് ദേശീയപാത നിർമ്മാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽ ദുരിതത്തിലായിരിക്കുകയാണ് പ്രദേശവാസികൾ. അപകടത്തിൽ വീടുകൾ നഷ്ടപ്പെട്ടവരും ആശങ്കയോടെ കഴിയുന്നവരുമായി നിരവധി പേരാണ് ഇവിടെയുള്ളത്. അപകടത്തിന് ഉത്തരവാദികളായവർ തങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നും, തങ്ങൾക്ക് ഇവിടെ ജീവിക്കാൻ സുരക്ഷയില്ലെന്നും പ്രദേശവാസിയായ ഷൈജു പറയുന്നു.
ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിർമ്മാണം ആരംഭിച്ചതുമുതൽ ഇവിടെ പ്രശ്നങ്ങളുണ്ടായിരുന്നതായി ഷൈജു ട്വന്റിഫോറിനോട് വെളിപ്പെടുത്തി. ദേശീയപാത നിർമ്മാണത്തിനായി അനധികൃതമായി മണ്ണെടുത്തതാണ് നാൽപ്പത് അടിയുള്ള മൺതിട്ട രൂപപ്പെടാൻ കാരണമായതെന്ന് തുടക്കം മുതൽ തന്നെ നാട്ടുകാർ പറഞ്ഞിരുന്നു.
ഇന്നലെ രാത്രി 10:30 ഓടെ ഇടുക്കി അടിമാലിയിലെ ലക്ഷം വീട് ഉന്നതിയിലെ ഇരുപതോളം വീടുകൾക്ക് മുകളിലേക്ക് 40 അടി ഉയരമുള്ള മൺതിട്ട ഇടിഞ്ഞു വീണതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ നിരവധി വീടുകൾ മണ്ണിനടിയിലായി. കഴിഞ്ഞ ദിവസവും സമാന രീതിയിൽ ഇവിടെ മണ്ണിടിച്ചിൽ സംഭവിച്ചിരുന്നു.
അപകടത്തിൽ വീട് പൂർണ്ണമായി നഷ്ടപ്പെട്ട ഒരൂ പ്രദേശവാസി പറയുന്നത്, മണ്ണെടുത്തുകൊണ്ടിരുന്നപ്പോഴേ ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു എന്നാണ്. ഇന്നലെ മെമ്പർ വന്ന് മാറാൻ പറഞ്ഞതിനെത്തുടർന്ന് താമസം മാറിയതിനാൽ വലിയ അപകടം ഒഴിവായി. എന്നാൽ തിരികെ വരുമ്പോൾ വീട് മണ്ണിനടിയിലായിപ്പോയെന്നും ഇനി എങ്ങനെ ഇവിടെ ജീവിക്കുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പ്രതികരിച്ചു.
അപകടം നടന്ന സ്ഥലത്ത് എത്തിയ മന്ത്രി റോഷി അഗസ്റ്റിൻ ഇത് എൻഎച്ച് നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി ഉണ്ടായ അപകടമാണെന്ന് പ്രതികരിച്ചു. അശാസ്ത്രീയമായ ദേശീയപാത നിർമ്മാണമാണ് അപകടത്തിന് കാരണമെന്ന് പഞ്ചായത്ത് മെമ്പർ ടി.എസ് സിദ്ദിഖും സാക്ഷ്യപ്പെടുത്തി. ഇവിടെ താമസിക്കുന്ന 40-ൽ അധികം കുടുംബങ്ങൾക്ക് സുരക്ഷിതമായി ജീവിക്കാനുള്ള എന്തെങ്കിലും സംവിധാനം അധികാരികൾ ഒരുക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
അപകടം നടന്നയുടൻ സ്ഥലത്തെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ചില വീടുകളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. നാട്ടുകാർ ഇവരെ സുരക്ഷിതമായി മാറ്റി. എന്നാൽ ബിജുവും സന്ധ്യയും കോൺക്രീറ്റ് സ്ലാബുകൾക്കടിയിൽ പെട്ടുപോയിരുന്നു. ഇവരെ പുറത്തെടുത്തെങ്കിലും ബിജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. രക്ഷപ്പെടുത്തിയ സന്ധ്യയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story Highlights: Landslide in Adimali during National Highway construction raises concerns; locals demand safe relocation and blame unscientific construction methods.
















