അബ്ദുൾ റഹീമിന്റെ മോചന ഹർജി ഇന്ന് റിയാദ് ക്രിമിനൽ കോടതി വീണ്ടും പരിഗണിക്കും. പ്രാദേശിക സമയം രാവിലെ 10 മണിക്കാണ് കേസിന്റെ വാദം കേൾക്കൽ. 2006ൽ ഡ്രൈവറായി റിയാദിലെത്തിയ റഹീം ഒരു മാസത്തിനുള്ളിൽ കൊലപാതകക്കേസിൽ കുടുങ്ങി ജയിലിലായി. സൗദി ബാലൻ അനസ് അൽ ശാഹിരി കൊല്ലപ്പെട്ട കേസിലാണ് റഹീമിന് വധശിക്ഷ വിധിച്ചത്.
കഴിഞ്ഞ വർഷം ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയതിന് ശേഷം റഹീമിന്റെ മോചന ഹർജി കോടതി 11 തവണ പരിഗണിച്ചു. എന്നാൽ, എല്ലാ തവണയും ഹർജിയിൽ വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു കോടതി. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
34 കോടി രൂപ ദിയാധനം നൽകി കുടുംബം മാപ്പ് നൽകിയതോടെയാണ് റഹീമിന് മോചനത്തിന് വഴി തെളിഞ്ഞത്. കുടുംബം മാപ്പ് നൽകിക്കഴിഞ്ഞാൽ പബ്ലിക് റൈറ്റ് പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മോചനം അനുവദിക്കുകയാണ് പതിവ്. ഇത് പന്ത്രണ്ടാം തവണയാണ് റിയാദ് കോടതി റഹീമിന്റെ കേസ് പരിഗണിക്കുന്നത്.
എന്നാൽ, റഹീമിന്റെ കേസിൽ പതിവില്ലാത്ത കാലതാമസമാണ് നേരിടുന്നത്. കുടുംബം മാപ്പ് നൽകിയിട്ടും നിയമനടപടികൾ പൂർത്തിയാക്കാത്തതിൽ ദുരൂഹതയുണ്ടെന്ന ആരോപണമുണ്ട്. റഹീമിന്റെ മോചനത്തിനായി നാട്ടിലും പ്രവാസി സമൂഹവും നിരന്തരമായി ശ്രമങ്ങൾ നടത്തിവരികയാണ്.
Story Highlights: The Riyadh Criminal Court will reconsider Abdul Rahim’s release plea today for the 12th time after the family of the deceased pardoned him for diya.