പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര മന്ത്രിസഭാ യോഗം ചേരും. ഭീകരാക്രമണത്തിനു ശേഷമുള്ള സുരക്ഷാ സാഹചര്യങ്ങൾ യോഗം വിലയിരുത്തും. ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ സൈന്യവും പോലീസും ചേർന്ന് ഭീകരർക്കായി വ്യാപക തിരച്ചിൽ തുടരുകയാണ്.
പഹൽഗാം ഭീകരാക്രമണത്തിൽ 28 പേർക്ക് ജീവൻ നഷ്ടമായി. കൊല്ലപ്പെട്ടവരിൽ കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ഉൾപ്പെടുന്നു. വിനോദ സഞ്ചാരത്തിനെത്തിയ രാമചന്ദ്രനെ മകളുടെ മുന്നിൽ വെച്ചാണ് സൈനിക വേഷത്തിലെത്തിയവർ വെടിവെച്ചത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ദ റസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തു. കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തിട്ടുണ്ട്. എൻഐഎ സംഘം ഇന്ന് രാവിലെ സംഭവസ്ഥലം സന്ദർശിക്കും. രാമചന്ദ്രന്റെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് തന്നെ പൂർത്തിയാക്കുമെന്നാണ് വിവരം.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ രാത്രി ശ്രീനഗറിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചർച്ച ചെയ്തു. മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഭീകരാക്രമണം നടന്ന സ്ഥലം അമിത് ഷാ ഇന്ന് സന്ദർശിക്കും.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മോദിയുടെ മടക്കം.
ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സഹായങ്ങൾ വാഗ്ദാനം ചെയ്തതായി ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ അറിയിച്ചു. പ്രധാനമന്ത്രിയോടൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പെടെയുള്ള സംഘവും ഇന്ത്യയിലേക്ക് മടങ്ങി. ഇന്നലെ ഉച്ചയ്ക്ക് ശേഷം ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ ആയിരുന്നു പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയും തമ്മിലുള്ള കൂടിക്കാഴ്ച.
Story Highlights: An emergency cabinet meeting, chaired by the Prime Minister, will review the security situation following the Pahalgam terror attack that claimed 28 lives, including a Malayali.