മാനുഷിക മൂല്യങ്ങളുടെ വക്താവും ലോകത്തിന് സ്നേഹത്തിന്റെയും ചേർത്തുപിടിക്കലിന്റെയും സന്ദേശം നൽകിയ മഹാനായ ഇടയനുമായിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തോടെ ഒരു യുഗത്തിന് അന്ത്യമായി. 88-ാം വയസ്സിൽ വത്തിക്കാനിലെ സാന്താ മാർത്ത വസതിയിൽ ഇന്ത്യൻ സമയം രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. ന്യുമോണിയ ബാധിതനായി 38 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വിശ്രമത്തിലായിരിക്കെയാണ് മാർപാപ്പ വിടവാങ്ങിയത്. സംസ്കാര ചടങ്ങുകളുടെ വിശദാംശങ്ങൾ വത്തിക്കാൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മാർപാപ്പമാരുടെ വിയോഗം ലോകത്തെ അറിയിക്കുന്ന ചുമതല പരമ്പരാഗതമായി കാമർലെംഗോ എന്ന മുതിർന്ന വത്തിക്കാൻ ഉദ്യോഗസ്ഥനാണ്. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം സ്ഥിരീകരിച്ചത് ഐറിഷ് വംശജനായ കെവിൻ ഫാരെൽ ആണ്. വൈദ്യസംഘവും മരണം സ്ഥിരീകരിച്ചതോടെ തുടർന്നുള്ള ചടങ്ങുകളിലേക്ക് കടക്കും.
മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചാൽ പോപ്പിന്റെ ഔദ്യോഗിക മുദ്രയായ ഫിഷർമാൻസ് റിങ് തകർക്കുന്ന ചടങ്ങാണ് ആദ്യം നടക്കുക. മാർപാപ്പയുടെ ഭരണകാലത്തിന്റെ അവസാനമാണ് ഇത് സൂചിപ്പിക്കുന്നത്. റിങ് എങ്ങനെ നശിപ്പിക്കുമെന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ലെങ്കിലും, തകർത്ത റിങ് പിന്നീട് ഉപയോഗിക്കില്ല. മോതിരത്തിന്റെ ദുരുപയോഗം തടയുന്നതിനും ഭരണകാലയളവ് അവസാനിച്ചുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനുമാണ് ഈ ചടങ്ങ്.
പോപ്പ് ഫ്രാൻസിസിന്റെ മരണം സ്ഥിരീകരിക്കപ്പെട്ടാൽ വത്തിക്കാൻ ഒമ്പത് ദിവസത്തെ ദുഃഖാചരണ കാലമായ Novendiale പ്രഖ്യാപിക്കും. ഈ കാലയളവിൽ, അദ്ദേഹത്തിന്റെ ഭൗതികശരീരം സ്വകാര്യ ചാപ്പലിലേക്ക് മാറ്റി വെളുത്ത കാസക്ക് ധരിപ്പിച്ച് സിങ്ക് പാളികളുള്ള മരംകൊണ്ടുള്ള പേടകത്തിൽ കിടത്തും. പരമ്പരാഗതമായി സൈപ്രസ്, ലെഡ്, ഓക് എന്നിവ ഉപയോഗിച്ചാണ് പേടകം നിർമ്മിച്ചിരുന്നതെങ്കിലും, 2024-ൽ പോപ്പ് ഫ്രാൻസിസ് സംസ്കാര നടപടിക്രമങ്ങളിൽ മാറ്റം വരുത്തിയിരുന്നു.
സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനത്തിനായി എംബാം ചെയ്ത ശരീരം ഉയർത്തിയ പീഠത്തിലോ കാറ്റാഫാൾക്കിലോ സ്ഥാപിക്കുന്ന പതിവ് ചടങ്ങും ഉണ്ടാകാൻ സാധ്യതയില്ല. മരണാനന്തര ചടങ്ങുകൾ ആചാരരഹിതമാക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം പരിഗണിച്ച്, ശരീരം പേടകത്തിൽ കിടത്തി തന്നെയായിരിക്കും പൊതുദർശനം.
നാലോ ആറോ ദിവസങ്ങൾക്ക് ശേഷമായിരിക്കും മാർപാപ്പയുടെ സംസ്കാരം നടക്കുക. ഒമ്പത് ദിവസങ്ങളിലായി റോമിലെ വിവിധ പള്ളികളിൽ വ്യത്യസ്ത ശവസംസ്കാര ചടങ്ങുകൾ നടക്കും. സംസ്കാര ചടങ്ങുകൾ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ അന്ത്യവിശ്രമം സ്വന്തം ആഗ്രഹപ്രകാരം ബസിലിക്ക ഓഫ് സെന്റ് മേരി മേജറിലായിരിക്കും.
സംസ്കാരത്തിന് തലേദിവസം രാത്രി മാർപാപ്പയെ വഹിക്കുന്ന പേടകം അടയ്ക്കും. പോപ്പിന്റെ മുഖത്ത് വെളുത്ത സിൽക്ക് തുണി വിരിച്ചതിന് ശേഷം പേടകം മുദ്രവെക്കും. അദ്ദേഹത്തിന്റെ ഭരണകാലത്ത് അച്ചടിച്ച നാണയങ്ങളും പോപ്പിന്റെ ജീവിതവും നേട്ടങ്ങളും വിവരിക്കുന്ന റൊജിറ്റോ എന്ന രേഖയും പേടകത്തിനുള്ളിൽ സ്ഥാപിക്കും. പേടകം അടയ്ക്കുന്നതിന് മുമ്പ് റൊജിറ്റോ ഉറക്കെ വായിക്കുകയും ചെയ്യും.
Story Highlights: Pope Francis, a champion of human values and a beacon of love and acceptance, passed away at the age of 88, marking the end of an era.