ഒരിക്കൽ കപിൽ ദേവിനോട് ഒരു മാധ്യമ പ്രവർത്തക ചോദിച്ചു; ”എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് മറ്റൊരു കപിലിനെ സൃഷ്ടിക്കാൻ കഴിയാത്തത്..'” കപിലിൻ്റെ മറുപടി രസകരമായിരുന്നു, “എന്റെ അമ്മയ്ക്ക് ഒരുപാട് വയസ്സായി, അച്ഛനാണെങ്കിൽ ഇപ്പോൾ ജീവനോടെ ഇല്ല..” കുറച്ച് സീരിയസായി പറഞ്ഞാൽ കപിൽ ദേവിനെ പോലെ ലക്ഷണമൊത്ത ഒരു താരത്തെ കണ്ടെത്താൻ ഇന്ത്യ കുറെക്കാലം കാത്തിരുന്നു. എന്നാൽ അതിനൊരുത്തരം കപിലിന് ശേഷം ഒരു പത്ത്, പതിനഞ്ച് വർഷത്തേയ്ക്ക് ലഭിച്ചില്ല.
എന്നാൽ രണ്ടായിരത്തിന് ശേഷം പുതിയ കപിൽ ദേവിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് എത്തി. അടുത്ത കപിൽ ദേവായി മീഡിയ ആ പയ്യനെ വാഴ്ത്തി തുടങ്ങിയിരുന്നു. ഇന്ത്യയുടെ സ്വന്തം ഇർഫാൻ പത്താൻ.
സഹീർ ഖാൻ എന്ന ബൗളറുടെ ഉദയമാണ് ഇന്ത്യയുടെ ഇടംകൈയ്യൻ ഫാസ്റ്റ് ബൗളർ എന്ന സ്വപ്നം സാക്ഷാത്കരിച്ചതെങ്കിൽ ഇർഫാൻ പത്താൻ അതിൻ്റെയൊരു മോസ്റ്റ് അപ്ഡേറ്റഡ് വേർഷൻ ആയിരുന്നു. സാക്ഷാൽ വസിം അക്രം വരെ പ്രശംസകൾ കൊണ്ട് പൊതിഞ്ഞ ഇർഫാൻ പത്താൻ ഒരു അത്ഭുതം തന്നെയായിരുന്നു. 2002 അണ്ടർ 19 വേൾഡ് കപ്പ് ആയിരുന്നു ഇർഫാൻ പത്താനെ ലോക ശ്രദ്ധയിൽ എത്തിച്ചത്.
കോച്ചായി ഗ്രേഗ് ചാപ്പൽ വന്നതോടു കൂടി നമുക്ക് പത്താനെ പതിയെ നഷ്ടമാവാൻ തുടങ്ങി. കാരണം പിഞ്ച് ഹിറ്റർ എന്ന നിലയിൽ പത്താനെ ഉപയോഗിച്ചത് പലപ്പോഴും അസ്ഥാനത്തായിരുന്നു. ഒരു പക്ഷെ ശ്രദ്ധാ പൂർവ്വം മിനുക്കി എടുത്തിരുന്നുവെങ്കിൽ പത്താൻ്റെ പേര് ഫ്ലിൻ്റോഫിനും കാലിസിനും സൈമണ്ട്സിനും ഒപ്പം പറഞ്ഞേനെ.
പാകിസ്ഥാനിലെ ടെസ്റ്റ് സീരീസ് ഓർമയില്ലേ, ആദ്യ ഓവറിൽ സൽമാൻ ബാറ്റ്, യൂനുസ് ഖാൻ, മുഹമ്മദ് യൂസഫ് എന്നിവരെ പവലിയനിലേക്ക് പറഞ്ഞു വിട്ട ഇർഫാൻ്റെ മാജിക്കൽ ഓവർ. “ഒരു ഹാട്രിക്കും കുറെ സെഞ്ചറികളും” എന്ന് മാധ്യമങ്ങൾ വിളിച്ച ആ സീരിസിൽ ബോളിംഗ് മികവ് കൊണ്ട് കരുത്ത് കാട്ടാൻ സാക്ഷാൽ അനിൽ കുംബ്ലെയ്ക്ക് പോലും കഴിഞ്ഞിരുന്നില്ല. അവിടെയാണ് പത്താൻ എന്ന യുവ താരം കരുത്ത് കാട്ടിയത്.
ഒരിക്കൽ സച്ചിൻ പറഞ്ഞു, “ഇർഫാനെ പോലെ പന്ത് സ്വിംഗ് ചെയ്യുന്ന ഒരു ബൗളറെ ഞാൻ നെറ്റ്സിൽ ഇതുവരെ നേരിട്ടില്ല..”. ലക്ഷ്മൺ വാഴ്ത്തി, “ഇർഫാനെ നെറ്റ്സിൽ നേരിടുമ്പോൾ എന്റെ കാൽമുട്ട് ശ്രദ്ധിക്കുന്നതിൽ ആണ് ഞാൻ ഊന്നൽ നൽകിയിരുന്നത്..” ഇമ്രാൻ ഖാൻ പറഞ്ഞിട്ടുണ്ട്, “വസിം അക്രം ഈ പ്രായത്തിൽ ബൗൾ ചെയ്തതിനേക്കാൽ ബുദ്ധി ഉപയോഗിച്ചാണ് പത്താൻ ബൗൾ ചെയ്യുന്നത്.
2003 ഡിസംബറിൽ അഡലെയ്ഡിൽ നടന്ന പ്രശസ്തമായ രണ്ടാം ടെസ്റ്റിലൂടെയാണ് അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 23 വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഓസ്ട്രേലിയൻ മണ്ണിൽ ഒരു ടെസ്റ്റ് മത്സരം ജയിച്ചു കൊണ്ട് ചരിത്രം സൃഷ്ടിച്ചു. ഒരു വിക്കറ്റ് മാത്രമേ നേടിയുള്ളൂ എങ്കിലും ഇർഫാനെ പങ്ക് അന്ന് നിർണായകമായി. അതേ പര്യടനത്തിൽ, ആതിഥേയരായ ഓസ്ട്രേലിയ, ഇന്ത്യ, സിംബാബ്വെ എന്നിവർ പങ്കെടുത്ത ത്രിരാഷ്ട്ര പരമ്പരയിലാണ് ഇർഫാൻ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം ഇടയ്ക്കിടെ ടെസ്റ്റ് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായെങ്കിലും ഏകദിന ടീമിലെ സ്ഥിരം അംഗമായിരുന്നു അദ്ദേഹം. സിംബാബ്വേയിൽ ഏഴ് വിക്കറ്റ് നേടി.
തന്റെ ഓൾറൗണ്ട് കഴിവുകൾ കാരണം, ഇർഫാൻ ടി 20 ഫോർമാറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2007 ലെ ലോക ടി 20 യിൽ ഇന്ത്യയുടെ വിജയത്തിൽ അദ്ദേഹം നിർണായക പങ്കു വഹിച്ചു. പാകിസ്ഥാനെതിരായ ഫൈനലിൽ മൂന്ന് വിക്കറ്റുകൾ നേടി മാൻ ഓഫ് ദി മാച്ച് അവാർഡ് നേടി. ഓസ്ട്രേലിയയ്ക്കെതിരായ സെമി ഫൈനലിലും അദ്ദേഹം രണ്ട് നിർണായക വിക്കറ്റുകൾ നേടിയിരുന്നു.
ഐപിഎല്ലിൽ 2010 വരെ കിംഗ്സ് ഇലവൻ പഞ്ചാബിനായി കളിച്ച ഇർഫാൻ, 2011 ൽ ഡൽഹി ഡെയർ ഡെവിൾസിലേക്ക് പോയി. തുടർന്ന് രണ്ട് വർഷം കൂടി കളിച്ചു. 2014 ൽ ഇർഫാനെ സൺ റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. തുടർന്ന് 2015 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് അദ്ദേഹമെത്തി. മിഡിൽസെക്സ്, ഡൽഹി ക്യാപിറ്റൽസ്, ഇന്ത്യ ബ്ലൂ, ഇന്ത്യ എ, ബറോഡ, ഇന്ത്യ റെഡ്, വെസ്റ്റ് സോൺ, ഗുജറാത്ത് ലയൺസ്, ജമ്മു ആൻഡ് കശ്മീർ, ഇന്ത്യ ലെജൻഡ്സ്, കാൻഡി ടസ്കേഴ്സ്, ഇന്ത്യ മഹാരാജാസ്, ഭിൽവാര കിംഗ്സ്, ഹരാരെ ബോൾട്ട്സ്, കാലിഫോർണിയ നൈറ്റ്സ്, കാൻഡി സാംപ് ആർമി, ഇന്ത്യ ചാമ്പ്യൻസ്, കൊണാർക്ക് സൂര്യാസ് ഒഡീഷ, ഇന്ത്യ മാസ്റ്റേഴ്സ്, ഇന്ത്യൻ റോയൽസ് തുടങ്ങിയ ടീമുകൾക്ക് വേണ്ടിയും ഇർഫാൻ കളിച്ചു.
അങ്ങനെ തീർത്തും ഒരു സമ്പൂർണ ക്രിക്കറ്റിങ് പ്രൊഡക്ട് ആയ പത്താനെ നമുക്ക് എവിടെയാണ് നഷ്ടപ്പെട്ടത്.!? അതുകൊണ്ട് ഇന്ത്യൻ ക്രിക്കറ്റിന് ഉണ്ടായ നഷ്ടം എത്രയോ വലുതായിരുന്നു. ഒരു പക്ഷെ ഫുൾ ത്രോയിൽ ഒരു പതിനഞ്ച് വർഷത്തെ കരരിയർ ഇർഫാന് ഉണ്ടായിരുന്നു എങ്കിൽ.!! ചിന്തിച്ചിട്ടുണ്ടോ ഇന്ത്യൻ ക്രിക്കറ്റ് എത്രത്തോളം മികവിലേക്ക് കൂടുതൽ ഉയരുമായിരുന്നു.
Story Highlights: Irfan Pathan, a promising all-rounder often compared to Kapil Dev, made a significant impact on Indian cricket but his career didn’t reach its full potential.