**കൊല്ലം◾:** കൊല്ലം പൂരത്തിനിടെ കുടമാറ്റത്തിൽ ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രം ഉയർത്തിയ സംഭവത്തിൽ ദേവസ്വത്തിനും ഉപദേശക സമിതിക്കും വീഴ്ചയില്ലെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു. ചില വ്യക്തികളാണ് ആർഎസ്എസ് നേതാവിന്റെ ചിത്രം ഉയർത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് കൊല്ലം പൂരം നടന്നത്.
പൂരക്കമ്മറ്റി, ക്ഷേത്ര ഉപദേശക സമിതി, തിരുവിതാംകൂർ ദേവസ്വം ബോർഡ് എന്നിവരിൽ നിന്ന് ദേവസ്വം വിജിലൻസ് വിശദീകരണം തേടിയിരുന്നു. മൊഴികൾ രേഖപ്പെടുത്തിയ ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സാംസ്കാരിക സമ്മേളനത്തിന് ശേഷം നടന്ന കുടമാറ്റത്തിലാണ് വിവാദ ചിത്രം പ്രത്യക്ഷപ്പെട്ടത്.
ഘടക പൂരങ്ങളും ചില പൂരക്കമ്മറ്റികളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഓരോ വ്യക്തികളും കുടമാറ്റവുമായി ബന്ധപ്പെട്ട് ചിത്രങ്ങൾ തയ്യാറാക്കിയിരുന്നു. അതിൽ ഹെഡ്ഗേവാറിന്റെ ചിത്രം ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉപദേശക സമിതിക്ക് അറിയില്ലായിരുന്നുവെന്നാണ് വിശദീകരണം. കുടമാറ്റത്തിനിടെയാണ് ചിത്രം ശ്രദ്ധയിൽപ്പെട്ടതെന്നും ഉപദേശക സമിതി വ്യക്തമാക്കി.
സംഭവത്തിൽ പോലീസും കേസെടുത്തിട്ടുണ്ട്. തിരുവിതാംകൂർ – കൊച്ചി ഹിന്ദുമത സ്ഥാപന നിയമപ്രകാരമാണ് കേസെടുത്തത്. പുതിയകാവ് ക്ഷേത്ര സമിതിയാണ് നവോത്ഥാന നായകരുടെ ചിത്രങ്ങൾക്കൊപ്പം ഹെഡ്ഗേവാറിന്റെ ചിത്രവും ഉയർത്തിയത്. സംഭവം ദേവസ്വം വിജിലൻസ് അന്വേഷിക്കുമെന്നും നിജസ്ഥിതി ബോധ്യപ്പെട്ടാൽ നടപടി സ്വീകരിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വക്കേറ്റ് പി എസ് പ്രശാന്ത് പറഞ്ഞു. ഇക്കാര്യത്തിൽ തങ്ങൾക്ക് യാതൊരു അറിവുമില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡും വ്യക്തമാക്കി.
Story Highlights: Devaswom Vigilance found no lapses on the part of the Devaswom or the advisory committee in the incident where a picture of RSS leader Hedgewar was raised during the Kollam Pooram umbrella exchange.