കൊച്ചി: ഇ ഡി ബിജെപിയുടെ താൽപര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഏജൻസിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. കൊടകര കുഴൽപ്പണക്കേസിലെ കുറ്റപത്രം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി മുൻ ഓഫീസ് സെക്രട്ടറി തന്നെ സംഭവത്തിൽ പരസ്യ പ്രതികരണം നടത്തിയിട്ടും തിരൂർ സതീഷിൻെറ മൊഴി എടുക്കാൻ പോലും ഇ ഡി തയ്യാറായില്ല എന്നത് വിചിത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുഴൽപ്പണക്കേസിൽ കോൺഗ്രസും ബിജെപിയും എല്ലാം ഇ ഡിയുടെ സംരക്ഷണയിലാണെന്നും അവർക്ക് എതിരാളി സിപിഐഎം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഇ ഡിയുടെ കുറ്റപത്രം കൊടകര കുഴൽപ്പണ കേസ് ശാസ്ത്രീയമായി എങ്ങനെ ഇല്ലാതാക്കാം എന്നതിന്റെ തെളിവാണെന്ന് എം വി ഗോവിന്ദൻ വിമർശിച്ചു. കോടതികളിൽ നിന്ന് സ്ഥിരമായി വിമർശനം കേട്ടിട്ടും ഇ ഡിക്ക് ഒരു മാറ്റവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാർ വസ്തുതകളെല്ലാം വെളിച്ചത്ത് കൊണ്ടുവന്നിട്ടും ഇ ഡി അതെല്ലാം അട്ടിമറിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കളളപ്പണ കേസിന്റെ രൂപം തന്നെ മാറിപ്പോയെന്നും ആലപ്പുഴയിലെ ട്രാവൻകൂർ പാലസ് ഭൂമി വാങ്ങാൻ പണം കൊണ്ടുവന്നതാണ് എന്ന പുതിയ ഭാഷ്യം ബിജെപിക്ക് ക്ലീൻ ചിറ്റ് നൽകാനാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കരുവന്നൂർ ബാങ്ക് കേസിൽ സിപിഐഎമ്മിനെ കുരുക്കാൻ ഇ ഡി ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. തികച്ചും തെറ്റായ കാര്യങ്ങൾ മുന്നോട്ടുവെച്ച് സിപിഐഎമ്മിനെതിരെ നീങ്ങാൻ ഒരു മനസാക്ഷിക്കുത്തും ഇ ഡിക്ക് ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ ഡി ബിജെപിയുടെ താൽപര്യത്തിന് വേണ്ടി കുറ്റപത്രം തിരുത്തിയെഴുതിയെന്നും എം വി ഗോവിന്ദൻ ആരോപിച്ചു. കുഴൽപ്പണക്കേസിൽ ബിജെപിയെ രക്ഷിക്കുകയാണ് ഇ ഡി ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തു കേട്ടാലും ഒരു ഉളുപ്പുമില്ലാത്ത ഏജൻസിയാണ് ഇ ഡിയെന്നും അദ്ദേഹം വിമർശിച്ചു. ഇ ഡിയുടെ വിശ്വാസ്യത ജനങ്ങൾ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഇ ഡിക്കെതിരെ ശക്തമായ ജനവികാരം ഉയർത്തിക്കൊണ്ടുവരുമെന്നും താഴെത്തട്ടിൽ ശക്തമായ പ്രചാരണ പരിപാടി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 29 ന് കൊച്ചി ഇ ഡി ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്താനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
ഭരണവർഗത്തിന് വേണ്ടി പച്ചയായ ദാസ്യവൃത്തിയാണ് ഇ ഡി നടത്തുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
Story Highlights: CPI(M) state secretary MV Govindan criticizes the Enforcement Directorate, alleging it acts in BJP’s interest and rewrote the Kodakara hawala case chargesheet.