ലോകമെമ്പാടുമുള്ളവർ ആകാംക്ഷയോടെ കാത്തിരുന്ന നിമിഷങ്ങളായിരുന്നു സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ കാലുകുത്തുന്നത്. എട്ട് ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ട അവർ ഒമ്പത് മാസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയേണ്ടി വന്നു.
മെക്സിക്കോ ഉൾക്കടലിൽ ഡ്രാഗൺ ഫ്രീഡം പേടകം സുരക്ഷിതമായി ഇറങ്ങിയതിനു ശേഷം സ്പേസ് റിക്കവറി കപ്പൽ അരികിലെത്തി. പുഞ്ചിരിയോടെ ഓരോ യാത്രികരും പുറത്തിറങ്ങിയപ്പോൾ ലോകമെമ്പാടും ആഹ്ലാദാരവങ്ങൾ ഉയർന്നു. സുനിത വില്യംസും കൈവീശി പുഞ്ചിരിയോടെയാണ് പുറത്തിറങ്ങിയത്.
നാസയുടെ നിക്ക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരും റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോർബുനോവുമാണ് ക്രൂ-9 ബഹിരാകാശ ദൗത്യ സംഘത്തിൽ തിരിച്ചെത്തിയത്. സുനിതയും ബുച്ചും സ്റ്റാർലൈനർ പേടകത്തിലാണ് ബഹിരാകാശത്തേക്ക് പോയത്. ഈ പേടകത്തിൽ പരിശീലനം ലഭിച്ചിട്ടുള്ളതിനാൽ തിരിച്ചുള്ള യാത്രയിൽ അവർ യാത്രക്കാർ മാത്രമായിരുന്നു.
പേടകത്തിന്റെ നിയന്ത്രണം നിക്ക് ഹേഗും അലക്സാണ്ടർ ഗോർബുനോവുമായിരുന്നു. സുനിത വില്യംസ് മൂന്ന് ദൗത്യങ്ങളിലായി 608 ദിവസവും ബുച്ച് വിൽമോർ മൂന്ന് യാത്രകളിലായി 464 ദിവസവും ബഹിരാകാശ നിലയത്തിൽ പൂർത്തിയാക്കി. നിക്ക് ഹേഗ് രണ്ട് ദൗത്യങ്ങളിലായി 374 ദിവസമാണ് ബഹിരാകാശ നിലയത്തിൽ കഴിഞ്ഞത്.
ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 3:27ന് പേടകം കടലിൽ സ്പ്ലാഷ്ഡൗൺ ചെയ്തു. തുടർന്ന് റിക്കവറി ബോട്ടിലേക്ക് എത്തിച്ചു. നാലംഗ സംഘത്തെയും നാസയുടെ വിമാനത്തിൽ ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിലെ ക്രൂ ക്വാർട്ടേഴ്സിലേക്ക് എത്തിച്ചു.
നാസയുടെ ഫ്ലൈറ്റ് സർജൻമാരുടെ മെഡിക്കൽ പരിശോധനകൾക്ക് നാലംഗ സംഘവും വിധേയമാകും. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പരിശോധനകൾക്ക് ശേഷമായിരിക്കും ഹൂസ്റ്റണിലെ കുടുംബങ്ങളിലേക്ക് മടങ്ങുക. ഒമ്പത് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ തിരിച്ചെത്തി.
Story Highlights: Sunita Williams and Butch Wilmore return to Earth after a nine-month mission on the International Space Station.