മാഗ്നസ് കാൾസൺ എന്ന ചെസ്സ് ഗ്രാൻഡ്മാസ്റ്ററുടെ ജീൻസ് ലേലത്തിൽ വിൽക്കപ്പെട്ട വാർത്തയാണ് ഇപ്പോൾ ചർച്ചാവിഷയം. ലോക റാപിഡ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ വസ്ത്രധാരണ നിയമങ്ങൾ പാലിക്കാത്തതിന് കാൾസണെ അയോഗ്യനാക്കിയിരുന്നു. മത്സരത്തിൽ ജീൻസ് ധരിക്കാൻ പാടില്ലെന്ന ചട്ടം ലംഘിച്ചതിനാണ് ഫിഡെ നോർവീജിയൻ താരത്തിനെതിരെ നടപടിയെടുത്തത്. “വിലക്കപ്പെട്ട ജീൻസ് – ഇനി നിങ്ങളുടേതാകാം” എന്ന പേരിൽ ലിസ്റ്റ് ചെയ്ത ജീൻസിന് 35 ബിഡുകൾക്ക് ശേഷം ഏകദേശം ₹ 6.93 ലക്ഷം രൂപയാണ് ലഭിച്ചത്. ലിസ്റ്റിംഗിന് 36,000-ത്തിലധികം ക്ലിക്കുകൾ ലഭിച്ചു, ഇത് 10 ദിവസത്തേക്ക് കൂടി തുടരും.
ലേലത്തിൽ നിന്നുള്ള വരുമാനം ബിഗ് ബ്രദേഴ്സ് ബിഗ് സിസ്റ്റേഴ്സ് എന്ന അമേരിക്കൻ എൻജിഒയ്ക്ക് നൽകുമെന്ന് കാൾസൺ എക്സിൽ കുറിച്ചു. ജീൻസ് ധരിച്ചെത്തിയ കാൾസണ് 200 ഡോളർ പിഴ ചുമത്തിയ ഫിഡെ, ഉടൻ വസ്ത്രം മാറി വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വസ്ത്രം മാറാൻ സാധിക്കില്ലെന്ന് കാൾസൺ അധികൃതരെ അറിയിച്ചു.
ചെസ് ചാമ്പ്യൻഷിപ്പ് കിരീടം ആദ്യമായി പങ്കിടുകയെന്ന അപൂർവതയ്ക്കും കാൾസൺ ഡിസംബർ 31ന് ഭാഗമായി. വാശിയേറിയ പോരാട്ടത്തിനൊടുവിൽ കാൾസണാണ് കിരീടം പങ്കിട്ടാലോ എന്ന ആശയം റഷ്യൻ താരം ഇയാൻ നെപോമ്നിച്ചിയുമായി പങ്കുവച്ചത്. ഇതിനുപിന്നാലെയാണ് താരത്തെ അച്ചടക്ക നടപടിയുടെ ഭാഗമായി ടൂർണമെന്റിൽനിന്ന് അയോഗ്യനാക്കിയത്.
കാൾസണ്‌റെ എട്ടാം ബ്ലിറ്റ്സ് കിരീടമാണിത്. സഡൻ ഡെത്തിൽ മൂന്ന് തവണ സമനില വന്നതിന് പിന്നാലെയായിരുന്നു കാൾസണ്റെ ഈ നീക്കം. തുടക്കത്തിൽ രണ്ട് ജയവുമായി ഫൈനലിൽ ആദ്യം ആധിപത്യം നേടിയ കാൾസൺ ഒരു സമനില പിടിച്ചാൽ വിജയം സ്വന്തമാക്കാമായിരുന്നു. എന്നാൽ നെപോമ്നിച്ചി അസാധാരണ പോരാട്ടം പുറത്തെടുത്തതോടെ കളി മാറി. നെപോമ്നിച്ചി അംഗീകരിച്ചതോടെ ചെസ്സിൽ പുതുചരിത്രം പിറക്കുകയായിരുന്നു.
Story Highlights: Magnus Carlsen auctions his ‘banned’ jeans from the World Rapid Chess Championship for charity after being disqualified for violating the dress code.