സിപിഐഎം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം വൈദ്യപഠനത്തിനായി ഡൽഹി എയിംസിന് കൈമാറി. ഡൽഹിയിലെ എകെജി ഭവനിൽ നിന്നും വൻ ജനാവലിയോടെയുള്ള വിലാപയാത്രയ്ക്ക് ശേഷമാണ് ഭൗതിക ശരീരം എയിംസിൽ എത്തിച്ചത്. സിപിഐഎം പിബി അംഗങ്ගൾ മുതൽ ചെറുപ്പക്കാർ വരെയുള്ള വലിയ സംഘമാണ് വിലാപയാത്രയെ നയിച്ചത്.
ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയവെയാണ് ബുധനാഴ്ച സീതാറാം യെച്ചൂരി അന്തരിച്ചത്. ഇന്നലെ വൈകിട്ട് കുടുംബവും മറ്റ് മുതിർന്ന നേതാക്കളും അദ്ദേഹത്തിന്റെ മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് അദ്ദേഹം പഠിച്ച ജെഎൻയുവിൽ പൊതുദർശനത്തിന് വെച്ചു. വികാരഭരിതമായ യാത്രയയപ്പാണ് പ്രിയ നേതാവിന് ജെഎൻയു വിദ്യാർത്ഥികൾ നൽകിയത്. വൈകീട്ടോടെ വസന്ത്കുഞ്ചിലെ വീട്ടിലും ഭൗതിക ശരീരം എത്തിച്ചു.
ഇന്ന് രാവിലെ മുതൽ ഡൽഹി എകെജി ഭവനിൽ പൊതുദർശനത്തിന് വെച്ചിരുന്നു. ആയിരങ്ങളാണ് അവിടെ തങ്ങളുടെ പ്രിയ സഖാവിനെ അവസാനമായി കാണാനും ആദരമർപ്പിക്കാനും എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, എഐസിസി ട്രഷറർ അജയ് മാക്കൻ, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, ആംആദ്മി നേതാവ് മനീഷ് സിസോദിയ, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ഉൾപ്പെടെയുള്ളവർ എകെജി സെന്ററിലെത്തി അന്തിമോപചാരം അർപ്പിച്ചു. മുൻ സിപിഐഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എ വിജയരാഘവൻ എന്നിവരും വിലാപയാത്രയെ അനുഗമിച്ചു.
Story Highlights: Sitaram Yechury’s body handed over to AIIMS Delhi for medical research after massive funeral procession