സിപിഐഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് പൊതുദർശനത്തിന് വെക്കും. വൈകീട്ട് ആറു മണിക്ക് അദ്ദേഹത്തിന്റെ ഡൽഹി വസന്ത് കുഞ്ചിലുള്ള വസതിയിലാണ് മൃതദേഹം പൊതുദർശനത്തിനു വയ്ക്കുന്നത്. നാളെ രാവിലെ 11 മുതൽ വൈകീട്ട് 3 മണിവരെ പാർട്ടി ആസ്ഥാനമായ എകെജി ഭവനിലും പൊതുദർശനത്തിനു വയ്ക്കും. വൈകീട്ട് അഞ്ചുമണിക്ക്, എ കെജി ഭവനിൽ നിന്നും വിലാപയാത്രയായി മൃതദേഹം ഡൽഹി AIIMS ന് കൈമാറും.
ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന യെച്ചൂരിയെ കഴിഞ്ഞ ആഗസ്റ്റ് 19 നാണ് ന്യുമോണിയ ബാധയെ തുടർന്ന് ഡൽഹി AIIMS ൽ പ്രവേശിപ്പിച്ചത്. സീതാറാം യെച്ചൂരിക്ക് പകരം നിലവിലെ പിബിയിൽ ഒരാൾക്ക് ജനറൽ സെക്രട്ടറിയുടെ താല്ക്കാലിക ചുമതല നൽകുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് ഒരാഴ്ചയ്ക്കു ശേഷമേ ആലോചന തുടങ്ങൂവെന്നും നേതാക്കൾ അറിയിച്ചു.
നിലവിൽ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന നേതാക്കളിൽ ഏറ്റവും മുതിർന്ന അംഗമായ ബൃന്ദ കാരാട്ട് അടുത്ത സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിയേണ്ടതുണ്ട്. മുഹമ്മദ് സലിം, എം.എ ബേബി, എ വിജയരാഘവൻ എന്നിവരുടെ പേരുകൾ നേതൃത്വത്തിനു മുന്നിലുണ്ട്. ഈ മാസം അവസാനം ചേരുന്ന കേന്ദ്രകമ്മറ്റി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് സൂചന. താല്ക്കാലിക ചുമതലയാകും തൽക്കാലം നൽകുക എന്നും പാർട്ടി കോൺഗ്രസ് പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുമെന്നുമാണ് നേതാക്കളിൽ നിന്നും ലഭിക്കുന്ന വിവരം.
Story Highlights: CPI(M) General Secretary Sitaram Yechury’s body to be donated to AIIMS Delhi after public viewing