വയനാട് കല്ലൂരിലെ കാട്ടാന ആക്രമണത്തിൽ മരിച്ച രാജുവിന്റെ കുടുംബത്തിന് സർക്കാർ സഹായം പ്രഖ്യാപിച്ചു. 10 ലക്ഷം രൂപ ധനസഹായം നൽകാനും കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകാനും സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി. കൂടുതൽ ധനസഹായത്തിനും ജോലി സ്ഥിരപ്പെടുത്താനും സർക്കാരിന് ശുപാർശ നൽകും.
ഒരു ലക്ഷം രൂപ ഇൻഷുറൻസ് തുക ലഭ്യമാക്കുമെന്നും മക്കൾക്ക് ഉപരിപഠനത്തിന് സർക്കാർ സഹായം നൽകുമെന്നും യോഗത്തിൽ തീരുമാനിച്ചു. നേരത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ ബന്ധു ബിജുവിനും സർക്കാർ ധനസഹായം ലഭ്യമാക്കും. മാറോട് പ്രദേശത്തേക്കുള്ള റോഡ് അടിയന്തര പ്രാധാന്യത്തോടെ നവീകരിക്കാനും തീരുമാനമായി.
ഞായറാഴ്ച രാത്രിയാണ് കല്ലൂർ മാറോട് സ്വദേശി രാജുവിനെ (52) കാട്ടാന ആക്രമിച്ചത്. വയറിനും കാലുകൾക്കും ഗുരുതരമായി പരുക്കേറ്റ രാജുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെ മരണമടഞ്ഞു. രാജുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ മന്ത്രി ഒ.ആർ. കേളുവിനെ തടഞ്ഞിരുന്നു.