യൂത്ത് കോൺഗ്രസ് നേതാവിനെതിരെ വീണ്ടും ലൈംഗികാരോപണം; പ്രതിരോധത്തിലായി കോൺഗ്രസ് നേതൃത്വം
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനും പാലക്കാട് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ ലൈംഗിക പീഡന പരാതി ഉയർന്ന സാഹചര്യത്തിൽ, കോൺഗ്രസ് നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്. വിവാഹ വാഗ്ദാനം നൽകി രാഹുൽ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതി കെ.പി.സി.സി അധ്യക്ഷൻ പൊലീസ് മേധാവിക്ക് കൈമാറിയതോടെ രാഹുലിന്റെ മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ കോൺഗ്രസ് നേതൃത്വം നിർബന്ധിതരാവുകയാണ്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന പുതിയ ആരോപണം യു.ഡി.എഫ് ക്യാമ്പിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തുവരവെ ഇത്തരത്തിലുള്ള പരാതികൾ മുന്നണിയുടെ ആത്മവിശ്വാസം കുറയ്ക്കുന്നതിന് കാരണമാവുന്നു. രാഹുലിനെതിരെ മുൻപ് ഉയർന്ന ലൈംഗികാരോപണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ചില കോൺഗ്രസ് നേതാക്കൾ വാദിച്ചിരുന്നു. എന്നാൽ, മണിക്കൂറുകൾക്കകം പുതിയ പരാതി ലഭിച്ചതോടെ കോൺഗ്രസ് കൂടുതൽ പ്രതിസന്ധിയിലായി.
രാഹുലിനെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്ന് കെ. സുധാകരൻ ആരോപിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ പീഡനത്തിന് ഇരയായ യുവതി പരാതി നൽകിയത് കോൺഗ്രസ് ക്യാമ്പിനെ പ്രതിരോധത്തിലാക്കി. തിരഞ്ഞെടുപ്പ് രംഗത്ത് രാഹുൽ സജീവമായതോടെ കോൺഗ്രസിൽ ഭിന്നത രൂക്ഷമായി. സസ്പെൻഡ് ചെയ്യപ്പെട്ട ഒരാൾ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നതിനെ മുതിർന്ന നേതാക്കൾ എതിർത്തിരുന്നു.
യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് രാഹുൽ ഒളിവിൽ പോയിരുന്നു. ഇതിനിടെയാണ് സമാനമായ ആരോപണവുമായി മറ്റൊരു യുവതി രംഗത്തെത്തിയിരിക്കുന്നത്.
പീഡനക്കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ പരാതി ഉയർന്നിരിക്കുന്നത്. കേരളത്തിന് പുറത്ത് സ്ഥിരതാമസമാക്കിയ യുവതിയാണ് കോൺഗ്രസ് നേതൃത്വത്തിന് ഇ-മെയിൽ വഴി പരാതി നൽകിയിരിക്കുന്നത്. കേരളത്തിൽ എത്തിയ സമയത്ത് പത്തനംതിട്ടയിലെ ഒരു ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കും യുവതി പരാതി നൽകിയിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷൻ പരാതി പൊലീസിന് കൈമാറിയതോടെ കോൺഗ്രസ് നേതൃത്വം രാഹുലിനെ പൂർണമായി കൈവിട്ടുവെന്ന് കരുതാം. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയാൽ, അദ്ദേഹത്തെ എം.എൽ.എ സ്ഥാനത്തുനിന്ന് നീക്കം ചെയ്ത് മുഖം രക്ഷിക്കാൻ കോൺഗ്രസ് ശ്രമിച്ചേക്കും.
Story Highlights : Another complaint against Rahul Mamkootathil; Congress leadership in defense



















