**ആന്ധ്രാപ്രദേശ്◾:** ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോൻത ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിൽ കരതൊട്ടു. കനത്ത ജാഗ്രതാ നിർദ്ദേശമാണ് ഇവിടെ നൽകിയിരിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കും സർക്കാർ സംവിധാനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകി.
ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും കലിംഗപട്ടിണത്തിനും ഇടയിലാണ് മോൻത ചുഴലിക്കാറ്റ് വീശിയടിക്കുന്നത്. ചുഴലിക്കാറ്റ് കരയിലേക്ക് വീശിയടിച്ചതിന് ശേഷമുള്ള മൂന്ന് മണിക്കൂർ ആന്ധ്രയിലും തെക്കൻ ഒഡിഷ തീരത്തും അതീവ നിർണായകമാണ്. ആദ്യ മണിക്കൂറിൽ മണിക്കൂറിൽ ഏകദേശം 110 കിലോമീറ്റർ വരെ വേഗത്തിലാവും മോൻത വീശിയടിക്കുക എന്നാണ് മുന്നറിയിപ്പ്. മോൻത ഏറെ നാശനഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
കേരളത്തിലും കനത്ത മഴ ലഭിക്കുന്നതിനാൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും മഴ കനത്തേക്കും.
ചുഴലിക്കാറ്റ് കടന്നുപോകുന്ന ജില്ലകളിൽ നാളെ രാവിലെ 6:30 വരെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. വാഹനങ്ങൾ റോഡിൽ ഇറക്കരുതെന്ന് നിർദേശമുണ്ട്. ആന്ധ്രയിലെ 17 ജില്ലകളിൽ നിന്നും പതിനായിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു.
സംസ്ഥാനത്ത് മലയോര മേഖലകളിൽ മഴ കനത്തേക്കും. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. നിരവധി ട്രെയിൻ- വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
story_highlight:Cyclone ‘Montha’ makes landfall; High alert in Andhra Pradesh and Tamil Nadu



















