Paris◾: പാരീസിലെ ലൂവ്രെ മ്യൂസിയത്തിൽ വൻ കവർച്ച നടന്നതായി റിപ്പോർട്ടുകൾ. നെപ്പോളിയൻ കാലഘട്ടത്തിലെ ആഭരണങ്ങളാണ് മോഷണം പോയവയിൽ പ്രധാനമെന്നാണ് വിവരം. സംഭവത്തെ തുടർന്ന് ലൂവ്രെ മ്യൂസിയം അടച്ചുപൂട്ടിയിരിക്കുകയാണ്.
ലിഫ്റ്റ് ഉപയോഗിച്ച് മ്യൂസിയത്തിൽ പ്രവേശിച്ച ശേഷം മോഷ്ടാക്കൾ ജനലുകൾ തകർത്താണ് അകത്തേക്ക് കടന്നത്. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ചരിത്രവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയമാണിത്. കൂടാതെ ലോകത്ത് ഏറ്റവും അധികം ആളുകൾ സന്ദർശിക്കുന്ന മ്യൂസിയങ്ങളിൽ ഒന്നുമാണ് ലൂവ്രെ.
ഇന്ന് രാവിലെ 9.30 നും 9.40 നും ഇടയിലായിരുന്നു കവർച്ച നടന്നത്. സ്കൂട്ടറിൽ എത്തിയ മോഷ്ടാക്കൾ ഏകദേശം ഏഴ് മിനിറ്റിനകം കവർച്ച നടത്തി രക്ഷപ്പെട്ടു. കവർച്ചയെക്കുറിച്ച് മ്യൂസിയം അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പുരാതന വസ്തുക്കൾ, ശിൽപങ്ങൾ, പെയിന്റിംഗുകൾ എന്നിവയുൾപ്പെടെ 33,000-ത്തിലധികം പുരാവസ്തുക്കൾ ഇവിടെയുണ്ട്. മോണാലിസ, വീനസ് ഡി മിലോ, വിങ്ഡ് വിക്ടറി ഓഫ് സമോത്രേസ് തുടങ്ങിയ പ്രധാന ആകർഷണങ്ങൾ ഇവിടെയുണ്ട്.
മോണലിസ ചിത്രം ഉൾപ്പെടെ ലോകത്തിലെ പ്രധാനപ്പെട്ട പല ചരിത്രവസ്തുക്കളും ഇവിടെയുണ്ട്. ഈ മ്യൂസിയം ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഒരിടം കൂടിയാണ്.
മുൻപും മോണലിസയുടെ ചിത്രം മോഷ്ടിക്കാനുള്ള ശ്രമങ്ങൾ ഉൾപ്പെടെ നിരവധി കവർച്ചകൾക്കും മോഷണശ്രമങ്ങൾക്കും ലൂവ്രെ മ്യൂസിയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights : Massive robbery at Louvre Museum in Paris