ദോഹ◾: ഇസ്രായേലിനെതിരെ അറബ്-ഇസ്ലാമിക് രാജ്യങ്ങൾ ഒരു ഐക്യ മുന്നണി രൂപീകരിക്കുമോ എന്നറിയാൻ ലോകം ഉറ്റുനോക്കുന്നു. ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിൽ ഇന്ന് അറബ്-ഇസ്ലാമിക് ഉച്ചകോടി നടക്കും. ഉച്ചകോടിയിൽ ഇസ്രായേലിനെതിരായ പ്രതിഷേധം ശക്തമാക്കാൻ അറബ് രാജ്യങ്ങൾ ഒരുങ്ങുന്നതായി സൂചനയുണ്ട്. ഗസയ്ക്കെതിരായ ആക്രമണം അവസാനിപ്പിക്കാൻ മുന്നോട്ടുവെക്കുന്ന എല്ലാ നിർദേശങ്ങളും ഇസ്രായേൽ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഖത്തർ പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
ഇന്നലെ നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ അറബ് നേതാക്കൾ ശക്തമായ പ്രതികരണമാണ് നടത്തിയത്. അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മൊഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി ആവശ്യപ്പെട്ടു. ഇസ്രായേലിന് ശക്തമായ മറുപടി നൽകുമെന്നും ഖത്തർ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പലസ്തീൻ പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്നലെ രാത്രി ദോഹയിലെത്തി.
അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൾ ഗെയ്റ്റിന്റെ പ്രതികരണത്തിൽ, അന്താരാഷ്ട്ര സമൂഹം തുടരുന്ന നിശബ്ദതയും നിഷ്ക്രിയത്വവുമാണ് ഇസ്രായേലിന് കുറ്റകൃത്യങ്ങൾ തുടരാൻ ധൈര്യം നൽകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, ഉച്ചകോടിയിൽ അറബ് രാജ്യങ്ങളുടെ അടുത്ത നീക്കം നയതന്ത്ര സമ്മർദ്ദമാണോ അതോ സൈനിക നടപടിയാണോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.
ഗസയ്ക്കുമേലുള്ള ആക്രമണം അവസാനിപ്പിക്കുന്നതിന് മുന്നോട്ടുവെക്കുന്ന എല്ലാ നിർദേശങ്ങളും കണ്ടില്ലെന്ന് നടിക്കുന്നതിലൂടെ യുദ്ധം മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്നും ഖത്തർ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇസ്രായേൽ ഖത്തറിനുമേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ഉച്ചകോടിയിൽ അവതരിപ്പിക്കുന്ന പ്രമേയത്തിന്റെ ഉള്ളടക്കത്തിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്.
അറബ് നേതാക്കളുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത് ഒരു സംഘടിതമായ നീക്കം തള്ളാനാകില്ലെന്നാണ്. ഉച്ചകോടിയിൽ ഇസ്രായേലിനെതിരെ എന്ത് തീരുമാനമുണ്ടാകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
Story Highlights : Arab-Islamic summit to warn Israeli attacks