സംസ്ഥാനത്ത് പുതിയ നഴ്സിംഗ് കോളേജുകൾക്കും തസ്തികകൾക്കും അനുമതി നൽകി മന്ത്രിസഭായോഗം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചതാണ് ഇക്കാര്യം. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിലെ പുതിയ സർക്കാർ നഴ്സിംഗ് കോളേജുകൾക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. ആകെ 13 തസ്തികകൾ സൃഷ്ടിക്കാനാണ് അനുമതി.
നഴ്സിംഗ് വിദ്യാഭ്യാസ മേഖലയിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ടാണ് ഈ സർക്കാർ പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം സർക്കാർ, സർക്കാർ അനുബന്ധ മേഖലകളിൽ 1020 ബി.എസ്.സി. നഴ്സിംഗ് സീറ്റുകൾ പുതുതായി വർദ്ധിപ്പിച്ചു. ഇതിനു പുറമെ സർക്കാർ മേഖലയിൽ പുതുതായി ആരംഭിച്ച 6 നഴ്സിംഗ് കോളേജുകൾക്കായി 79 തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുതിയ തസ്തികകൾ കൂടി സൃഷ്ടിക്കുന്നത് നേഴ്സിംഗ് മേഖലയ്ക്ക് കൂടുതൽ കരുത്തേകും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കാസർഗോഡ്, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ 60 സീറ്റ് വീതമുള്ള പുതിയ നഴ്സിംഗ് കോളേജുകൾ ആരംഭിച്ചു കഴിഞ്ഞു. തിരുവനന്തപുരം സർക്കാർ നഴ്സിംഗ് കോളേജിനോടനുബന്ധിച്ച് 100 സീറ്റുള്ള ഒരു അധിക ബാച്ച് ജനറൽ ആശുപത്രി കാമ്പസിലെ പുതിയ ബ്ലോക്കിലും ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സിമെറ്റിന്റെ കീഴിൽ നെയ്യാറ്റിൻകര, വർക്കല, കോന്നി, നൂറനാട്, ധർമ്മടം, തളിപ്പറമ്പ്, താനൂർ എന്നിവിടങ്ങളിൽ 60 സീറ്റ് വീതമുള്ള നഴ്സിംഗ് കോളേജുകളും ആരംഭിച്ചു.
കാസർഗോഡ് പെർഡാല നവജീവന ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.റ്റി (ഫിസിക്സ്), എച്ച്.എസ്.എസ്.റ്റി (കെമിസ്ട്രി), എച്ച്.എസ്.എസ്.റ്റി (മാത്തമാറ്റിക്സ്) എന്നിവയിൽ ഓരോ ജൂനിയർ തസ്തിക വീതം സൃഷ്ടിക്കും. കൂടാതെ എച്ച്.എസ്.എസ്.റ്റി (ബോട്ടണി), എച്ച്.എസ്.എസ്.റ്റി (സുവോളജി) എന്നീ ജൂനിയർ തസ്തികകൾ എച്ച്.എസ്.എസ്.റ്റിയായി ഉയർത്തും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ പുതുതായി ആരംഭിച്ച 9 കെ.എസ്.ബി.സി എഫ്.എൽ വെയർഹൗസുകളിൽ മേൽനോട്ടത്തിനായി 3 എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, 3 പ്രിവൻ്റീവ് ഓഫീസർ, 3 സിവിൽ എക്സൈസ് ഓഫീസർ എന്നീ തസ്തികകൾ ഒരു വർഷത്തേക്ക് സൃഷ്ടിക്കും.
സെൻ്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ് (സി-ആപ്റ്റ്)-ൻ്റെ മാനേജിംഗ് ഡയറക്ടറായി വിരമിച്ച ഐ.എച്ച്.ആർ.ഡി അസോസിയേറ്റ് പ്രൊഫസർ ഡോ. പി. സുരേഷ് കുമാറിന് പുനർനിയമനം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരള മെഡിക്കൽ സർവീസസ്സ് കോർപറേഷനിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ വേതനം 15.12.2022 തീയതി പ്രാബല്യത്തിൽ പരിഷ്കരിക്കും.
സെക്രട്ടേറിയറ്റിലും വകുപ്പ് അദ്ധ്യക്ഷന്മാരുടെ കാര്യാലയങ്ങളിലും 31.05.2025 വരെ കുടിശ്ശികയുള്ള ഫയലുകൾ തീർപ്പാക്കുന്നതിന് 2025 ജൂലൈ 1 മുതൽ ആഗസ്റ്റ് 31 വരെ നടത്തുന്ന ഫയൽ അദാലത്തിന്റെ പുരോഗതി മന്ത്രിസഭായോഗം വിലയിരുത്തി. ഫയൽ തീർപ്പാക്കലിൽ മുമ്പ് തീരുമാനിച്ച പ്രകാരം പുരോഗതി കൈവരിയ്ക്കാത്ത വകുപ്പുകളിൽ ഊർജ്ജിതമായ നടപടികൾ സ്വീകരിക്കുന്നതിനായി യോഗം വിളിച്ചു ചേർക്കാൻ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരെയും, സെക്രട്ടറിമാരെയും ചുമതലപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസർഗോഡ് നഴ്സിംഗ് കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകൾ ഓരോന്ന് വീതമാണ് പുതുതായി സൃഷ്ടിക്കുന്നത്.
തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിൽ 2 അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളും, ഒരു അസോസിയേറ്റ് പ്രൊഫസർ തസ്തികയും പുതുതായി ഉണ്ടാക്കും. നടപടിക്രമങ്ങൾ പാലിച്ച് എത്രയും വേഗം ഈ തസ്തികകളിൽ നിയമനം നടത്തുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. സർക്കാർ മേഖലയിൽ 400 സീറ്റുകളും, സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് 420 സീറ്റുകളും, സീപാസ് 150 സീറ്റുകളും, കെയ്പ് 50 സീറ്റുകളും എന്നിങ്ങനെയാണ് കഴിഞ്ഞ വർഷം വർദ്ധിപ്പിച്ചത്.
Story Highlights: Kerala Cabinet approves new posts for nursing colleges in Pathanamthitta, Idukki, Palakkad, Wayanad, and Kasaragod, plus Thiruvananthapuram Nursing College-Annex, aiming to boost nursing education.