കേരള കലാമണ്ഡലം സ്വാശ്രയ കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമായി ഭരതനാട്യം, വയലിൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കലാമണ്ഡലം സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുന്നു എന്ന വിമർശനവും ഉയരുന്നുണ്ട്.
കലാമണ്ഡലം തനത് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് സ്വാശ്രയ കോഴ്സുകൾ ആരംഭിക്കുന്നത്. നിലവിൽ ഭരതനാട്യത്തിനും വയലിനുമാണ് സ്വാശ്രയ വിഭാഗത്തിൽ ഉൾപ്പെടുത്തി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ കോഴ്സുകളിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. കലാമണ്ഡലം ഉൾപ്പെടെയുള്ള സാംസ്കാരിക കേന്ദ്രങ്ങൾക്ക് സാമ്പത്തിക സഹായം നൽകില്ലെന്ന വിവാദ സർക്കുലർ സർക്കാർ പുറത്തിറക്കിയതും ഇതിനോടനുബന്ധിച്ചാണ്.
സർക്കാർ പിന്നീട് ഈ സർക്കുലർ പിൻവലിച്ചു. എന്നാൽ ജീവനക്കാർക്കുള്ള ശമ്പളം ഉൾപ്പെടെയുള്ള പ്രവർത്തന ചിലവുകൾ ഇത്തരം സാംസ്കാരിക കേന്ദ്രങ്ങൾ സ്വയം കണ്ടെത്തണമെന്ന നിബന്ധന സർക്കുലറിൽ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി കലാമണ്ഡലം തനത് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയാണ് പ്രധാനമായും ഇത്തരം സാമ്പത്തിക സ്വാശ്രയ കോഴ്സുകൾ ആരംഭിക്കാൻ തീരുമാനിച്ചത്.
സ്വാശ്രയ കോഴ്സുകൾ ആരംഭിക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ഇപ്പോൾ നടക്കുന്ന റെഗുലർ കോഴ്സുകൾ നിർത്തലാക്കുമോ എന്ന ആശങ്ക വിദ്യാർത്ഥികൾക്കുണ്ട്. സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഭാവിയിൽ കലാമണ്ഡലത്തിൽ വിദ്യാഭ്യാസം നേടുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറുമെന്നാണ് പ്രധാന വിമർശനം.
സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഉപരിപഠനം ബുദ്ധിമുട്ടാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് കേരള കലാമണ്ഡലം സ്വാശ്രയ കോഴ്സുകളുമായി മുന്നോട്ട് പോകുന്നത്. കലാമണ്ഡലത്തിന്റെ ഈ നീക്കം സ്വകാര്യവത്കരണത്തിലേക്കുള്ള ചുവടുവെപ്പാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
Story Highlights : Kerala Kalamandalam moves forward with steps to start self-financing courses
Story Highlights: കേരള കലാമണ്ഡലം സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കുന്നു.