പൊതുജനാരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ശശി തരൂർ എം.പി. ദശാബ്ദങ്ങളായി കേരളം നേടിയെടുത്ത ആരോഗ്യരംഗം നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും ഇതിന് വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോഗ്യരംഗത്ത് അടിയന്തരമായി പരിഹാരം കാണേണ്ട വിഷയങ്ങളിൽ അധികാരികളുടെ ഭാഗത്തുനിന്നുള്ള അലംഭാവം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തനിക്ക് ലഭിച്ച മികച്ച ചികിത്സയും പരിചരണവും എടുത്തുപറഞ്ഞ അദ്ദേഹം, ആരോഗ്യപ്രവർത്തകരുടെ സേവനങ്ങളെ പ്രശംസിച്ചു.
കേരളത്തിലെ സർക്കാർ ആശുപത്രികളോടുള്ള തൻ്റെ ഇഷ്ടവും വിശ്വാസവും ശശി തരൂർ ആവർത്തിച്ചു. രണ്ട് തവണ മെഡിക്കൽ എമർജൻസി ഉണ്ടായപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയെയാണ് താൻ ആശ്രയിച്ചത്. അവിടെ നിന്നും മെച്ചപ്പെട്ട ചികിത്സയും സ്നേഹപൂർണ്ണമായ പരിചരണവും ലഭിച്ചു. സേവന സന്നദ്ധരായ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ വളരെ കരുണയോടെയാണ് ഇടപെഴകുന്നത്.
പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ആരോഗ്യപ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് ശശി തരൂർ പറഞ്ഞു. പലപ്പോഴും ഉപകരണങ്ങൾ, മരുന്നുകൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ 24 മണിക്കൂറും പ്രവർത്തിക്കേണ്ടി വരുന്ന അവസ്ഥയുണ്ട്. സാധ്യമായതെല്ലാം ചെയ്താലും പഴികേൾക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംപി ഫണ്ടിൽ നിന്നും ഏഴര കോടിയോളം രൂപ ആരോഗ്യമേഖലയിൽ ചിലവഴിച്ചതിൻ്റെ വിശദാംശങ്ങളും അദ്ദേഹം പങ്കുവെച്ചു. ഡയാലിസിസ് യൂണിറ്റുകൾ, കോവിഡ് കിറ്റുകൾ, ബ്രിഡ്ജ് അപ്പാരറ്റസ്, വെന്റിലേറ്ററുകൾ തുടങ്ങി ആശുപത്രി പ്രവർത്തനങ്ങൾക്ക് ആവശ്യമായ പലതും എംപി ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് മാത്രം 1.28 കോടി രൂപയുടെ ഉപകരണങ്ങളും മറ്റും നൽകിയിട്ടുണ്ട്.
NEET പരീക്ഷയിൽ ഉയർന്ന റാങ്കുകൾ നേടിയ മിടുക്കരായ വിദ്യാർത്ഥികൾ എത്തുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിങ്ങിഞെരുങ്ങിയാണ് ഇടിഞ്ഞുപൊളിഞ്ഞ ഹോസ്റ്റലിൽ അവർ താമസിച്ച് പഠിക്കുന്നത്. ആരോഗ്യവകുപ്പിന് നല്ല നേതൃത്വം ഉണ്ടാകണമെന്നും സംവിധാനങ്ങൾ ഉടച്ചുവാർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോഗ്യപ്രവർത്തകരുടെ സ്ഥലംമാറ്റം മാത്രമല്ല ആരോഗ്യവകുപ്പ് ഭരണമെന്നും അർഹതയ്ക്ക് അംഗീകാരം നൽകണമെന്നും മികച്ച ഡോക്ടർമാരെ അംഗീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന സർക്കാർ കൂടുതൽ ഫണ്ട് നൽകണമെന്നും അത് കാര്യക്ഷമമായി വിനിയോഗിക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു. സർക്കാർ മെഡിക്കൽ കോളേജുകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കുവാനുള്ള അവസരമൊരുക്കണം. നമ്മുടെ സർക്കാർ മെഡിക്കൽ കോളേജുകൾ പൊതുജനാരോഗ്യ മേഖലയിലെ പതാകാവാഹകരാണ്. അവയെ പ്രോത്സാഹിപ്പിക്കണം, അവയുടെ പ്രൗഢി വീണ്ടെടുക്കണം.
ഇന്നിപ്പോൾ അതിസങ്കീർണ്ണമായ നടപടിക്രമങ്ങൾ, പഴഞ്ചൻ ഭരണരീതികൾ, രോഗികളുടെ ബാഹുല്യം, നയ വ്യക്തതയില്ലാത്ത അവസ്ഥ, നേതൃത്വത്തിന്റെ പിടിപ്പുകേട് തുടങ്ങി നിരവധി ഘടകങ്ങൾ നമ്മുടെ മെഡിക്കൽ കോളേജുകളെയും അവയോടനുബന്ധിച്ച ആശുപത്രികളെയും പരിതാപകരമായ അവസ്ഥയിലെത്തിച്ചിരിക്കുന്നു എന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിൽ (2019-24 കാലഘട്ടത്തിൽ ) ഇപ്പോൾ വിവാദമായ യൂറോളജി വകുപ്പിന് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാനായി നൽകിയ 17 ലക്ഷം രൂപയും ഉൾപ്പെടും. കോവിഡ് കാലത്ത് മാർഗ്ഗരേഖ പോലും പുനഃക്രമീകരിച്ചാണ് എംപി ഫണ്ട് വിനിയോഗിച്ച് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയത്.
Story Highlights : Kerala’s public health sector faces crisis, says Shashi Tharoor