സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 26 മുതൽ 28 വരെ കേരളത്തിൽ മണിക്കൂറിൽ 40 – 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ചില ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, തൃശൂർ, എറണാകുളം എന്നിവ ഉൾപ്പെടുന്നു. ജൂൺ 25, 26 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂൺ 25 മുതൽ 28 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ ജാഗ്രത പാലിക്കണം.
കനത്ത മഴയെത്തുടർന്ന് തൃശൂർ, ഇടുക്കി ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾക്കും റസിഡൻഷ്യൽ സ്കൂളുകൾക്കും അവധി ബാധകമല്ല. മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.
പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനും വാഹനങ്ങളിലെ കാഴ്ച കുറയ്ക്കാനും സാധ്യതയുണ്ട്. ഇത് ഗതാഗതക്കുരുക്കിന് കാരണമാകാൻ ഇടയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്.
മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ വൈദ്യുതി തടസ്സങ്ങൾ ഉണ്ടാകാനും അപകടങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട്. വീടുകൾക്കും കുടിലുകൾക്കും കേടുപാടുകൾ സംഭവിക്കാനും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.
മഴ മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കി സുരക്ഷിത സ്ഥലങ്ങളിൽ അഭയം തേടാൻ നിർദ്ദേശിക്കുന്നു. തീരപ്രദേശങ്ങളിലെ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിക്കാനും സാധ്യതയുണ്ട്. ഗതാഗതം നിയന്ത്രിക്കാൻ അധികൃതർ ശ്രദ്ധിക്കണം.
Story Highlights : Kerala rains orange alert in 6 districts