ഇറാനിലെ ദൗത്യം വിജയകരമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കാര്യങ്ങൾ ഇല്ലാതാക്കാൻ ഒരു ടീമായി പ്രവർത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ സമാധാനത്തിന് തയ്യാറായില്ലെങ്കിൽ ഭാവിയിൽ ഇതിനേക്കാൾ വലിയ ആക്രമണങ്ങൾ നടത്തേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. വ്യോമാക്രമണം നടത്തിയ ശേഷം യുഎസ് യുദ്ധവിമാനങ്ങൾ തിരികെ എത്തിയെന്നും ട്രംപ് അറിയിച്ചു. ഇനി സമാധാനത്തിനുള്ള സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ വഴങ്ങിയില്ലെങ്കിൽ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. യുഎസ് സൈന്യത്തിന് മാത്രം കഴിയുന്ന കാര്യമാണ് ഇപ്പോൾ ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ഇസ്രായേൽ സൈന്യത്തെയും ട്രംപ് അഭിനന്ദിച്ചു.
അതേസമയം, ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ പ്രതികരണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. സമാധാനം പിടിച്ചെടുക്കേണ്ടതാണെന്നും ബെഞ്ചമിൻ നെതന്യാഹു അഭിപ്രായപ്പെട്ടു. സമാധാനത്തിനായി യുഎസ് പ്രവർത്തിച്ചെന്നും നെതന്യാഹു പ്രസ്താവിച്ചു.
ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണകൂടത്തെയും അവരുടെ ആയുധങ്ങളെയും ട്രംപ് ഇല്ലാതാക്കിയെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തുമെന്ന് നെതന്യാഹു പറഞ്ഞു. ഇത് പശ്ചിമേഷ്യയെ സമാധാനത്തിലേക്ക് നയിക്കുന്ന നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശക്തിയിലൂടെ സമാധാനം എന്ന തത്വം ട്രംപും താനും എപ്പോഴും പറയാറുണ്ടെന്നും നെതന്യാഹു സൂചിപ്പിച്ചു.
ആദ്യം ശക്തി കാണിക്കുകയും പിന്നീട് സമാധാനത്തിന് ശ്രമിക്കുകയുമാണ് തങ്ങളുടെ രീതി. ഇന്ന് രാത്രി പ്രസിഡന്റ് ട്രംപും അമേരിക്കയും വളരെയധികം ശക്തിയോടെ പ്രവർത്തിച്ചു. പ്രസിഡന്റ് ട്രംപിന് നന്ദി പറയുന്നുവെന്നും ഇസ്രായേലിലെ ജനങ്ങൾ അദ്ദേഹത്തിന് കടപ്പെട്ടിരിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു. അമേരിക്കയെയും ഇസ്രായേലിനെയും അവരുടെ സഖ്യത്തെയും ദൈവമനുഗ്രഹിക്കട്ടെയെന്നും നെതന്യാഹു പ്രാർത്ഥിച്ചു.
Story Highlights : Trump in address to nation after Iran strikes