അലാസ്ക◾: വടക്കെ അമേരിക്കയിലെ ദെനാലി പർവതത്തിൽ കൊടുങ്കാറ്റിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ ഷെയ്ക് ഹസൻ ഖാനെ സുരക്ഷിതമായി കണ്ടെത്തി. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശിയെയും കണ്ടെത്തിയിട്ടുണ്ട്. ഇവരെ താഴെ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അലാസ്ക ഗവർണറുടെ ഓഫീസ് അറിയിച്ചു. ഷെയ്ഖ് ഹസൻ ഖാനെ രക്ഷിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ എംപി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിരുന്നു.
ഷെയ്ഖ് ഹസൻ ഖാൻ ഉൾപ്പെടെയുള്ളവരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം, രക്ഷാപ്രവർത്തനം എത്രയും പെട്ടെന്ന് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യൻ സൈന്യത്തെ അഭിനന്ദിക്കാൻ പതാക നാട്ടാനുള്ള ദൗത്യത്തിനിടയിലാണ് ഷെയ്ക് ഹസൻ ഖാൻ കൊടുങ്കാറ്റിൽപ്പെട്ടത്. എവറസ്റ്റ് കൊടുമുടിയടക്കം കീഴടക്കി വാർത്തകളിൽ ഇടം നേടിയ ഷെയ്ക് ഹസൻ ഖാൻ ധനകാര്യ വകുപ്പിൽ സെക്ഷൻ ഓഫീസറാണ്. 17000 അടി മുകളിലുള്ള ബേസ് ക്യാംപിലാണ് ഹസൻ ഉണ്ടായിരുന്നത്.
സാധാരണയായി ഇത്തരം കൊടുങ്കാറ്റ് മൗണ്ട് ഡെനാലിയിൽ ഉണ്ടാകാറില്ല. ഭക്ഷണവും വെള്ളവുമില്ലാത്ത ക്യാമ്പിൽ രക്ഷാദൗത്യം ദുഷ്കരമായിരുന്നു. കഴിഞ്ഞ ദിവസം സാറ്റലൈറ്റ് ഫോണിൽ നിന്ന് ട്വന്റിഫോറിനെ ബന്ധപ്പെട്ട് ഷെയ്ഖ് ഹസൻ ഖാൻ താൻ കുടുങ്ങിയ വിവരം അറിയിക്കുകയായിരുന്നു.
ഷെയ്ഖ് ഹസൻ ഖാനെ സുരക്ഷിതനാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ പർവതമാണ് മൗണ്ട് ഡെനാലി.
ഷെയ്ഖ് ഹസൻ ഖാനെ കണ്ടെത്തിയെന്നുള്ള വാർത്ത അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആശ്വാസമായിട്ടുണ്ട്. അദ്ദേഹത്തെ എത്രയും പെട്ടെന്ന് സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സാധിക്കട്ടെ എന്ന് ഏവരും പ്രാർത്ഥിക്കുന്നു.
Story Highlights : Malayali mountaineer Sheikh Hassan Khan, trapped on Mount Denali, found safe
Story Highlights: അമേരിക്കയിലെ ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ ഷെയ്ക് ഹസൻ ഖാനെ സുരക്ഷിതനായി കണ്ടെത്തി.