പത്തനംതിട്ട◾: ആറന്മുളയില് വിമാനത്താവളം സ്ഥാപിക്കാന് ഉദ്ദേശിച്ചിരുന്ന ഭൂമിയില് ഇൻഫോപാർക്ക് സ്ഥാപിക്കാനുള്ള പദ്ധതിക്ക് തടസ്സമുണ്ടാകുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി, പദ്ധതിക്കായി പരിഗണിക്കുന്ന ഭൂമി തരം മാറ്റാൻ അനുമതി നൽകേണ്ടതില്ലെന്ന് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. വയലും തണ്ണീർത്തടവും ഉൾപ്പെടുന്ന ഭൂമിയില് പദ്ധതി നടപ്പാക്കുന്നതിനാണ് ഇപ്പോള് തടസ്സമുണ്ടാകുന്നത്.
ഇന്ന് വൈകുന്നേരം 4.30ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി യോഗം ചേർന്നു. ആറന്മുളയിലെ ഇൻഫോ പാർക്ക് പദ്ധതിക്കെതിരെയാണ് സമിതി നിലപാടെടുത്തത്. TOFL PATHANAMTHITTA INFRA LIMITED എന്ന കമ്പനിയുടെ അപേക്ഷ പരിഗണിച്ചാണ് സമിതി ഈ തീരുമാനമെടുത്തത്. പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്ന ഭൂമിയിൽ ഭൂരിഭാഗവും നെൽവയലോ തണ്ണീർത്തടമോ ആണെന്ന് അപേക്ഷ പരിശോധിച്ച സമിതി കണ്ടെത്തി.
കൃഷി വകുപ്പിന്റെ എതിർപ്പ് പദ്ധതിക്ക് തിരിച്ചടിയായി. പദ്ധതിക്കെതിരായ കൃഷി വകുപ്പിന്റെ നിലപാട് സമിതിയംഗമായ പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് യോഗത്തിൽ അറിയിച്ചു. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയാണെന്ന് റവന്യൂ വകുപ്പും അറിയിച്ചതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി.
ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് അധ്യക്ഷനായ സമിതിയുടെ തീരുമാനപ്രകാരം, പദ്ധതി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന വയലും തണ്ണീർത്തടവും അടങ്ങുന്ന ഭൂമി തരം മാറ്റാൻ അനുമതി നൽകേണ്ടതില്ലെന്ന് ശുപാർശ ചെയ്യും. ഇതോടെ ഇൻഫോപാർക്ക് പദ്ധതിയുടെ ഭാവി തുലാസ്സിലായിരിക്കുകയാണ്.
ആറന്മുളയിൽ വിമാനത്താവളത്തിനായി കണ്ടെത്തിയ 139.20 ഹെക്ടർ സ്ഥലമാണ് കമ്പനിയുടെ കൈവശമുള്ളത്. ഇതിൽ 16.32 ഹെക്ടർ മാത്രമേ കരഭൂമിയുള്ളൂ. ബാക്കിയുള്ള പ്രദേശം വയലും തണ്ണീർത്തടവുമാണ്. ഈ കാരണത്താലാണ് മുൻപ് വിമാനത്താവള പദ്ധതി അവിടെ നടക്കാതെ പോയത്.
ഇനിയുള്ള സാധ്യത മന്ത്രിസഭായോഗം സമിതിയുടെ ശിപാർശ തള്ളിക്കളയുക എന്നത് മാത്രമാണ്. അതേസമയം, നിലംനികത്തി വിമാനത്താവളം സ്ഥാപിക്കാൻ നീക്കം നടന്നപ്പോൾ സമരം ചെയ്ത എൽ.ഡി.എഫ് ഭരിക്കുമ്പോൾ അതേ ഭൂമിയിൽ പുതിയ പദ്ധതിക്ക് അനുമതി നൽകുന്നത് മന്ത്രിസഭയ്ക്കും ബുദ്ധിമുട്ടുണ്ടാക്കും. ആഗോള നിക്ഷേപക സംഗമത്തിൽ വന്ന പദ്ധതിയെന്ന നിലയിൽ വ്യവസായ വകുപ്പ് എന്ത് നിലപാട് സ്വീകരിക്കും എന്ന് ഉറ്റുനോക്കുകയാണ് നിക്ഷേപകർ.
Story Highlights : The plan to establish an infopark on land in Aranmula is being shelved
Story Highlights: ആറന്മുളയിൽ വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമിയിൽ ഇൻഫോപാർക്ക് സ്ഥാപിക്കാനുള്ള പദ്ധതിക്ക് തടസ്സമുണ്ടാകുന്നു.