രാജസ്ഥാനിൽ 2700 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് സഹോദരന്മാർ പ്രതികളായി. സ്മാർട്ട് സിറ്റിയുടെ പേരിൽ എഴുപതിനായിരത്തോളം പേരെ കബളിപ്പിച്ച് സുഭാഷ് ബിജ്റാണി, രൺവീർ ബിജ്റാണി എന്നീ സഹോദരങ്ങൾ ചേർന്ന് നടത്തിയ തട്ടിപ്പ് പുറത്തായിരിക്കുകയാണ്. ഗുജറാത്തിലെ ധോലേര സ്മാർട്ട് സിറ്റിയിൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്താണ് ഇവർ നിക്ഷേപകരെ ആകർഷിച്ചത്.
സിക്കാർ ജില്ലയിൽ നിന്നുള്ള സുഭാഷ് ബിജ്റാണിയും രൺവീർ ബിജ്റാണിയും ചേർന്ന് നെക്സ എവർഗ്രീൻ എന്നൊരു കമ്പനി രൂപീകരിച്ചു. ധോലേര സിറ്റിയിലെ വിവിധ പദ്ധതികളുടെ ചിത്രങ്ങൾ കാണിച്ചുമാണ് ഇവർ നിക്ഷേപകരെ കബളിപ്പിച്ചത്. 2021-ൽ അഹമ്മദാബാദിൽ ഈ കമ്പനി രജിസ്റ്റർ ചെയ്തു. തുടർന്ന് ധോലേര സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 1,300 ബിഗ (ഭൂമി അളക്കുന്നതിനുള്ള ഒരു പരമ്പരാഗത യൂണിറ്റ്) ഭൂമി തങ്ങളുടെ കൈവശമുണ്ടെന്നും ഇവിടെ വലിയൊരു സ്മാർട്ട് സിറ്റി നിർമ്മിക്കാൻ പോകുകയാണെന്നും ഇവർ അവകാശപ്പെട്ടു.
കൂടുതൽ ആളുകളെ തട്ടിപ്പിൽപ്പെടുത്താൻ സഹോദരന്മാർ ഒരു തന്ത്രം കൂടി ഉപയോഗിച്ചു. ഈ പദ്ധതിയിലേക്ക് മറ്റുള്ളവരെ റഫർ ചെയ്യുന്നവർക്ക് കമ്മീഷനും വലിയ നിക്ഷേപം നടത്തുന്നവർക്ക് കാറും ബൈക്കും അടക്കമുള്ള സമ്മാനങ്ങളും വാഗ്ദാനം ചെയ്തു. ഇത് വഴി നിരവധി ആളുകളാണ് ഈ തട്ടിപ്പിൽ അകപ്പെട്ടത്.
തുടർന്ന് 70,000-ൽ അധികം ആളുകളിൽ നിന്ന് ഫ്ലാറ്റുകൾ, പ്ലോട്ടുകൾ, നിക്ഷേപ പദ്ധതികൾ എന്നിവ വാഗ്ദാനം ചെയ്ത് ഏകദേശം 2,676 കോടി രൂപയാണ് ഇവർ തട്ടിയെടുത്തത്. ഇങ്ങനെ കിട്ടിയ പണം ഉപയോഗിച്ച് ഭൂമിയും കാറുകളും ഹോട്ടലുകളും റിസോർട്ടുകളും വാങ്ങിക്കൂട്ടി. അതിനുശേഷം കോടിക്കണക്കിന് രൂപയുടെ ഷെൽ കമ്പനികൾ ഉണ്ടാക്കി പണം അതിലേക്ക് മാറ്റുകയും ചെയ്തു.
2014-ലാണ് രൺവീർ ബിജാറാണി ആദ്യമായി ധോലേരയിൽ ഭൂമി വാങ്ങിയത്. പിന്നീട് ആർമിയിൽ നിന്ന് വിരമിച്ച ശേഷം സഹോദരൻ സുഭാഷും ഇവിടെ ഭൂമി വാങ്ങി. അതിനു ശേഷം ഇരുവരും ചേർന്ന് നെക്സ എവർഗ്രീൻ എന്ന കമ്പനി രൂപീകരിക്കുകയായിരുന്നു.
രാജസ്ഥാനിലെ ജോധ്പൂർ പൊലീസ് കേസ് ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നെക്സ എവർഗ്രീൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജയ്പൂർ, സിക്കാർ, ജുൻജുനു, അഹമ്മദാബാദ് എന്നിവിടങ്ങളിലെ 25 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. തുടർന്ന് ഓഫീസുകൾ പൂട്ടി ഇവർ മുങ്ങുകയായിരുന്നു.
Story Highlights: രാജസ്ഥാനിൽ സ്മാർട്ട് സിറ്റി തട്ടിപ്പ്: 2700 കോടിയുമായി സഹോദരങ്ങൾ മുങ്ങി.