**പീരുമേട്◾:** ഇടുക്കി പീരുമേട്ടിൽ വനത്തിനുള്ളിൽ ആദിവാസി സ്ത്രീ സീതയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ബിനു നൽകിയ മൊഴിയിൽ ഉറച്ചുനിൽക്കുന്നു. കേസിൽ കുടുക്കാൻ മനഃപൂർവം ശ്രമിക്കുന്നു എന്ന തരത്തിലുള്ള വൈകാരിക പ്രതികരണവും ബിനു നടത്തിയിട്ടുണ്ട്. വനത്തിൽ വിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായതെന്നും ബിനു പറയുന്നു.
ഒരു ചോലവനത്തോട് ചേർന്ന് നിന്ന ആനയെ സീതയോ ബിനുവോ കണ്ടിരുന്നില്ല. ബിനുവിനെയും ഏകദേശം പതിനഞ്ച് അടി ദൂരത്തേക്ക് തുമ്പിക്കൈ കൊണ്ട് തട്ടിയെറിഞ്ഞെന്നും അദ്ദേഹം പറയുന്നു. പെട്ടെന്ന് ആന പാഞ്ഞടുക്കുകയായിരുന്നുവെന്നും ബിനു വിശദീകരിക്കുന്നു. നഷ്ടപരിഹാരമല്ല, തനിക്ക് നഷ്ടപ്പെട്ട ഭാര്യയെയാണ് വേണ്ടതെന്നും ബിനു പറയുന്നു.
ആദ്യം ആന ആക്രമിച്ചത് സീതയെയാണ്. ആദ്യം സീതയെ തട്ടിയിടുകയും പിന്നീട് ചുറ്റിവരിഞ്ഞ് ദൂരത്തേക്ക് എറിയുകയുമായിരുന്നുവെന്ന് ബിനു പറയുന്നു. സീതയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തനിക്ക് കാട്ടാനയുടെ ആക്രമണം നേരിട്ടതെന്നും ബിനു വിശദീകരിക്കുന്നു. കാട്ടാന ആക്രമണം എങ്ങനെയാണ് ഉണ്ടായതെന്ന് വിശദീകരിച്ച് ബിനു തന്റെ മൊഴിയിൽ ഉറച്ചുനിൽക്കുകയാണ്.
മൂത്തമകനാണ് സീതയെ ആനയുടെ അടുത്ത് നിന്ന് മാറ്റിയത്. അതിനുശേഷം തലച്ചുമടായി സീതയെ പുറത്തേക്ക് കൊണ്ടുവന്നു. പിന്നീട് ആംബുലൻസിൽ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും ബിനു പറയുന്നു. ഇതേ മൊഴി തന്നെയാണ് ബിനുവിൻ്റെ മക്കളും ആവർത്തിക്കുന്നത്.
അതേസമയം, സീത കൊല്ലപ്പെട്ടത് വന്യജീവി ആക്രമണത്തിൽ അല്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. സീത ക്രൂരമായ മർദനത്തിന് ഇരയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കല്ല് കൊണ്ടുള്ള മർദനത്തിൽ തലയ്ക്ക് സാരമായ പരുക്കേറ്റതായും കണ്ടെത്തിയിട്ടുണ്ട്.
സീതയുടെ തല പാറയിൽ ഇടിച്ചതിൻ്റെ പാടുകളും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. കൂടാതെ, സീതയുടെ മൂന്ന് വാരിയെല്ലുകൾ മർദനത്തിൽ ഒടിഞ്ഞ് ശ്വാസകോശത്തിൽ തുളഞ്ഞു കയറിയിട്ടുണ്ട്. മർദ്ദനത്തിൽ അവശയായ സീതയെ വലിച്ചിഴച്ചുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മൊഴികളിൽ വൈരുധ്യമില്ലാത്തത് പൊലീസിനെ കുഴയ്ക്കുകയാണ്.
Story Highlights : Peerumedu Seetha murder case Husband Binu statement