**പീരുമേട്◾:** ഇടുക്കി പീരുമേട്ടിലെ ആദിവാസി വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ സീതയുടെ ഭർത്താവ് ബിനു പൊലീസിന്റെ നിരീക്ഷണത്തിലാണ്. കാട്ടാന ആക്രമണത്തിൽ അല്ല സീത കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്.
സീത ക്രൂരമായ മർദനത്തിനിരയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കല്ല് കൊണ്ടുള്ള മർദനത്തിൽ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റതാണ് മരണകാരണം. തല പാറയിൽ ഇടിച്ചതിൻ്റെ പാടുകളും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.
മർദനത്തിൽ സീതയുടെ മൂന്ന് വാരിയെല്ലുകൾ ഒടിഞ്ഞിരുന്നു. ഈ ഒടിഞ്ഞ വാരിയെല്ലുകൾ ശ്വാസകോശത്തിൽ തുളഞ്ഞ് കയറിയതാണ് മരണകാരണമായത്. മർദ്ദനത്തിൽ അവശയായ സീതയെ വലിച്ചിഴച്ചതിൻ്റെ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, സീതയുടെ ഭർത്താവ് ബിനുവിനാണ് കൊലപാതകത്തിൽ പങ്കെന്ന് പൊലീസ് സംശയിക്കുന്നു. ബിനുവിനൊപ്പമാണ് സീത വനത്തിലേക്ക് പോയത്. ഭാര്യയെ കൊന്നത് ഒറ്റയാനാണെന്ന് ബിനു ആവർത്തിച്ച് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. കൊലപാതകത്തിൻ്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. നിലവിൽ മൃതദേഹം സംസ്കരിക്കുന്നതിനായി ബിനു ബന്ധുക്കളോടൊപ്പം പോയിരിക്കുകയാണ്.
അതേസമയം, സീതയുടെ മരണം കാട്ടാന ആക്രമണത്തിൽ അല്ലെന്ന് ഇന്നലെ തന്നെ സംശയം ഉണ്ടായിരുന്നതായി കോട്ടയം ഡി.എഫ്.ഒ എൻ.രാജേഷ് ട്വന്റി ഫോറിനോട് പറഞ്ഞു. കാട്ടാന ആക്രമണം നടത്തിയതിന്റെ ലക്ഷണങ്ങൾ സീതയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ല. സംഭവത്തിൽ കൃത്യമായ പരിശോധന വേണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. സംഭവം നടന്നുവെന്ന് പറയുന്ന സ്ഥലത്തും കാട്ടാന എത്തിയതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : Death of tribal housewife in Peerumedu murder
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എല്ലാ സാഹചര്യങ്ങളും വിലയിരുത്തി ഉടൻ തന്നെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു.
Story Highlights: ഇടുക്കി പീരുമേട്ടിലെ ആദിവാസി വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു.